ഡബ്ലിനിൽ കത്തി കാട്ടി കൗമാരക്കാരുടെ ആക്രമണം; തല്ലിയോടിച്ച് 30കാരി

കത്തിയുമായി ആക്രമിച്ച കൗമാരക്കാരെ സധൈര്യം തല്ലിയോടിച്ച് ഡബ്ലിന്‍കാരി.  30-കാരിയും, മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയുമായ Emma Hanrahan ആണ് വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ ഡബ്ലിന്‍ കൗണ്ടിയിലെ Balbriggan-ലുള്ള GAA കാര്‍ പാര്‍ക്കില്‍ വച്ച് ആക്രമിക്കപ്പെട്ടത്. സാമൂഹിക ക്ഷേമത്തിനായി വളന്റിയറായി പ്രവര്‍ത്തിക്കുന്ന ഇവര്‍, പാര്‍ക്കിന് സമീപത്തുകൂടെ നടന്നുവരുന്ന വഴി മൂന്ന് കൗമാരക്കാര്‍ കത്തികളുമായി പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു. ചെവിയില്‍ ഇയര്‍ഫോണ്‍ വച്ചിരുന്നതിനാല്‍ ശബ്ദമൊന്നും കേള്‍ക്കാതിരുന്ന എമ്മ, അക്രമികളിലൊരാള്‍ പിന്നില്‍ നിന്നും നിലത്തേയ്ക്ക് തള്ളിയിട്ടപ്പോഴാണ് അക്രമികളെ കണ്ടത്. തുടര്‍ന്ന് അക്രമികളിലൊരാള്‍ കത്തിയുപയോഗിച്ച് എമ്മയുടെ കാലില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ സംഗതി പ്രശ്‌നമാണെന്നറിഞ്ഞ എമ്മ ഉടന്‍ അക്രമികളെ തിരികെ ആക്രമിക്കാന്‍ തുടങ്ങി. എമ്മയുടെ ശക്തമായ ചവിട്ടും ഇടിയുമേറ്റ് അതിലൊരാള്‍ നിലത്ത് വീഴുകയും ചെയ്തു. അക്രമികളിലൊരാള്‍ കത്തിയുപയോഗിച്ച് കഴുത്തിലും മുഖത്തും കുത്താന്‍ ശ്രമിച്ചെങ്കിലും അത് വിദഗ്ദ്ധമായി തടുക്കാന്‍ എമ്മയ്ക്ക് കഴിഞ്ഞു. അക്രമത്തിനിടെ കൗമാരക്കാര്‍ പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നും എമ്മ പറയുന്നു.

മുഖവും ശരീരവും മറച്ച അക്രമികള്‍ക്ക് 17-18 വയസോ അതില്‍ താഴെയോ മാത്രമേ പ്രായം വരൂ എന്ന് എമ്മ പറയുന്നു. ഇവര്‍ മോഷണശ്രമമൊന്നും നടത്തിയില്ലെന്നും, അതിനാല്‍ ആക്രമിക്കുക തന്നെയായിരുന്നു ഉദ്ദേശ്യമെന്നും കരുതുന്നു. എമ്മ തിരികെ ആക്രമിച്ചതോടെ ഇവര്‍ ഓടിരക്ഷപ്പെട്ടു. ഈ സമയം പ്രായമായ ഒരാള്‍ എമ്മയുടെ സഹായത്തിനെത്തുകയും ചെയ്തു. ഇയാള്‍ ഫോണ്‍ ചെയ്തതനിസരിച്ച് അഞ്ച് മിനിറ്റിനകം ഗാര്‍ഡയും സംഭവസ്ഥലത്ത് കുതിച്ചെത്തി.

സാരമായി പരിക്കേറ്റെങ്കിലും കത്തി കാരണം ആഴത്തില്‍ മുറിവുണ്ടാകാതെ എമ്മയെ കാത്തത് അവര്‍ ധരിച്ചിരുന്ന കട്ടിയേറിയ ജാക്കറ്റാണ്. നഗരം ഇത്തരം സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണെന്നും, ഇനി ഒരിക്കലും ഒറ്റയ്ക്ക് പുറത്തുപോകില്ലെന്നും എമ്മ പറയുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തുന്ന ഗാര്‍ഡ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. ഏതാനും ദിവസം മുമ്പ് ഒരു ഇന്ത്യക്കാരിക്ക് നേരെയും, ക്രിസ്മസ് വീക്കില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെയും ഇത്തരം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മീത്തില്‍ ടാക്‌സി ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി റോഡില്‍ തള്ളിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞയാഴ്ചയാണ്.

Share this news

Leave a Reply

%d bloggers like this: