ചരിത്രത്തിലാദ്യമായി ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണനേട്ടം. ടോക്കിയോയില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ 87.58 മീറ്റര്‍ ദൂരത്തേയ്ക്ക് ഇന്ത്യന്‍ സ്വപ്‌നങ്ങളെ നീട്ടിയെറിഞ്ഞ സുബേദാര്‍ നീരജ് ചോപ്ര ഇന്ത്യക്ക് നല്‍കിയത് അഭിമാനനേട്ടം. ഒളിംപിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ അഭിനവ് ബിന്ദ്രയ്ക്ക് (ഷൂട്ടിങ്) ശേഷം സ്വര്‍ണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമായി 23-കാരനായ നീരജ്.
ഇത്തവണത്തെ ഒളിംപിക്‌സില്‍ ആദ്യം മുതല്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു നീരജ്. സെമിയിലെ മികച്ച പ്രകടനവും പ്രതീക്ഷ വാനോളമുയര്‍ത്തി. അത് കാക്കുന്ന പ്രകടനമാണ് നീരജ് ഫൈനലിലും നടത്തിയത്. ആദ്യ ത്രോയില്‍ തന്നെ 87.03 മീറ്റര്‍ പിന്നിട്ട നീരജിനെ വെല്ലാന്‍ ഒന്നാം റൗണ്ടില്‍ വേറെ ആരുമുണ്ടായിരുന്നില്ല. ആദ്യ റൗണ്ടില്‍ മറ്റുള്ളവര്‍ക്കാര്‍ക്കും 86 മീറ്റര്‍ കടക്കാനായില്ല. അടുത്ത ത്രോയില്‍ 87.58 മീറ്റര്‍ കുറിച്ച നീരജിന് മൂന്നാം ത്രോയില്‍ 76.79 മീറ്റര്‍ ദൂരത്തേയ്ക്ക് മാത്രമേ ജാവലിന്‍ എത്തിക്കാന്‍ കഴിഞ്ഞുള്ളൂ. ഫൈനലിലെ രണ്ടാം റൗണ്ടിലെ മൂന്ന് ത്രോയിലും മികച്ച ദൂരം നേടാന്‍ സാധിച്ചില്ലെങ്കിലും, ഫൈനലിലെ ആദ്യ റൗണ്ടിലെ രണ്ടാം ത്രോയില്‍ നടത്തിയ 87.58 എന്ന മികച്ച പ്രകടനം സ്വര്‍ണ്ണനേട്ടത്തിലെത്തിച്ചു.
ചെക്ക് റിപ്പബ്ലിക്ക് താരങ്ങളായ ജാക്കൂബ് വാദ്‌ലെഷ് (86.67 മീറ്റര്‍), വെസ്ലി വിറ്റെസ്ലാവ് (85.44) എന്നിവര്‍ യഥാക്രമം വെള്ളിയും, വെങ്കലവും നേടി. 2017-ലെ ലോകചാംപ്യനും, ഇത്തവണത്തെ മെഡല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടവരില്‍ മുമ്പനുമായ ജര്‍മ്മനിയുടെ ജൊഹാനസ് വെറ്ററിന് ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 82.52 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ എത്തിക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. അടുത്ത രണ്ട് ശ്രമങ്ങളില്‍ അയോഗ്യനായതോടെ ആദ്യ റൗണ്ടില്‍ പുറത്താകുകയും ചെയ്തു.
പുരുഷന്മാരുടെ 65 കിലോഗ്രാം ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയ 8-0 എന്ന സ്‌കോറിന് കസഖ്സ്ഥാന്റെ ദൗലത്ത് നിയാസ്‌ബെക്കോവിനെ തോല്‍പ്പിച്ച് വെങ്കലം നേടിയത് മറ്റൊരു സന്തോഷം. ഇതോടെ ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഏഴായി. ഇതാദ്യമായാണ് ഇന്ത്യ ഒറ്റ തവണ ഒളിപിക്‌സില്‍ ഏഴ് മെലുകള്‍ എന്ന നേട്ടം സ്വന്തമാക്കുന്നത്. മുമ്പ് 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ 6 മെഡലുകള്‍ നേടിയതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം.