ഡബ്ലിൻ:കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളെ സുരക്ഷിതരാക്കാൻ അയർലണ്ടിലെ പ്രൈമറി സ്കൂളുകളിൽ ആന്റിജൻ ടെസ്റ്റിംഗ് ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ.
ക്രിസ്മസിന് മുമ്പ് തന്നെ പ്രൈമറി സ്കൂളുകളിൽ ആന്റിജൻ പരിശോധന ആരംഭിക്കാമെന്നും ഇത് കോൺടാക്റ്റ് ട്രേസിങ് കാര്യക്ഷമമാക്കാനും സഹായിക്കുമെന്ന് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി വ്യക്തമാക്കി.
സ്കൂളുകൾക്കുള്ളിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആന്റിജൻ പരിശോധനയുടെ സാധ്യതകൾ ഉപയോഗപെടുത്താമെന്ന് European Centre for Disease Prevention and Control (ഇസിഡിസി) നിർദ്ദേശിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം ശൈത്യകാലത്ത് കുട്ടികൾക്ക് കോവിഡിനെക്കാൾ ഭീഷണിസൃഷ്ടിക്കുന്നത് ആർഎസ്‌വി, ബ്രോങ്കിയോളൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണെന്നും പൊതുജനാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പൊതുജനാരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ആർഎസ്‌വിയാണ് യഥാർത്ഥത്തിൽ കോവിഡിനെക്കാൾ കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് , കോവിഡ് ഇതര ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണം ആശുപത്രിയിൽ അഡ്മിറ്റ് ആവുന്ന കുട്ടികളുടെ സംഖ്യകൂടുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.അതിനാൽ ശ്വാസകോശ സംബന്ധമായ രോഗലക്ഷണമുള്ള കുട്ടികളാരും സ്കൂളിൽ പോകരുതെന്നും പൊതുജനാരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.