വിഖ്യാത നടന്‍ ജോണി ഡെപ്പ് (Johnny Depp) ബ്രിട്ടനിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ ചിലവഴിച്ചത് 60000 യൂറോ. ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായ ജോണി ഡെപ്പ് ബ്രിട്ടനിലെ ബെര്‍മിങ്ഹാമില്‍ പ്രവര്‍ത്തിക്കുന്ന വാരണാസി എന്ന ഇന്ത്യന്‍ റസ്റ്റോറന്‍റിലെത്തിയപ്പോളാണ് ജീവനക്കാര്‍ക്കുള്ള ടിപ്പടക്കം വന്‍തുക ചിലവഴിച്ചത്.
അടുത്തിടെ മുൻഭാര്യയും നടിയുമായ ആംബർ ഹേഡിനെതിരായ മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് അനുകൂല വിധി ലഭിച്ചിരുന്നു. കോടതിയിലെ ഈ വിജയം ആഘോഷിക്കാന്‍ സുഹൃത്തും ഗിറ്റാറിസ്റ്റുമായ ജെഫ് ബെക്കിനൊപ്പം ബ്രിട്ടനിലെത്തിയതായിരുന്നു താരം. റസ്റ്റോറന്റ് മെനുവില്‍ നിന്നും ഇന്ത്യൻ ഭക്ഷണങ്ങളും കോക്ടെയിലും റോസ് ഷാംപെയ്നുമാണ് രണ്ടുപേരും കഴിക്കാനായി തിരഞ്ഞെടുത്തത്.
ജോണി ഡെപ്പ് ഹോട്ടലില്‍ വരുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിലും ആദ്യം ഇത് വിശ്വസിച്ചിരുന്നില്ലെന്ന് വാരണാസി ഹോട്ടലിന്‍റെ ഓപ്പറേഷന്‍സ് ഡയറക്‌ടര്‍ മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ജോണി ഡെപ്പിന്‍റെ സുരക്ഷാ സംഘം ഹോട്ടലില്‍ വന്ന് കാര്യങ്ങള്‍ പരിശോധിച്ചു. പിന്നാലെ ഹോട്ടല്‍ പൂര്‍ണമായും ജോണി ഡെപ്പിന് വേണ്ടി ബുക്ക് ചെയ്യുകയായിരുന്നു. ജോണി ഡെപ്പും കൂട്ടരും ഭക്ഷണം നന്നായി ആസ്വദിച്ചെന്നും അദ്ദേഹം ഭക്ഷണം പാഴ്സൽ വാങ്ങിക്കൊണ്ടുപോയെന്നും ഹുസ്സൈൻ പറഞ്ഞു.
മൂന്ന് മണിക്കൂറോളമാണ് അദ്ദേഹവും സുഹൃത്തുക്കളും ഹോട്ടലില്‍ ചെലവഴിച്ചത്. ഹോട്ടല്‍ മാനേജരുടെ കുടുംബവുമായും സുഹൃത്തുക്കളുമായും താരം കുശലാന്വേഷണം നടത്തി. ഗിറ്റാറിസ്റ്റായ ജെഫ് ബെക്ക് ഉള്‍പ്പെട 21 പേരാണ് ജോണി ഡെപ്പിനോടൊപ്പം ഉണ്ടായിരുന്നത്. ഹോട്ടലിലെ എല്ലാ ജീവനക്കാരോടും മികച്ച സമീപനമായിരുന്നു അദ്ദേഹം സ്വീകരിച്ചെതുന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.