അയര്‍ലന്‍ഡിലെ 2022 ലെ ആകെ നികുതി വരുമാനം 83.1 ബില്യണ്‍ യൂറോയെന്ന് ധനകാര്യ വകുപ്പ്. 2021 ലേക്കാള്‍ 22 ശതമാനത്തിന്റെ(14.7 ബില്യണ്‍ യൂറോ) വര്‍ദ്ധനവാണ് നികുതി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ഈ വര്‍ഷം 5.2ബില്യണ്‍ യൂറോയുടെ ബജറ്റ് മിച്ചമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ല്‍ 7.4 ബില്യണ്‍ യൂറോയുടെ കമ്മി രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് വരെ പുറത്തുവിട്ട പ്രവചനങ്ങളില്‍ 1 ബില്യണ്‍ യൂറോ മാത്രമായിരുന്നു മിച്ചം പ്രതീക്ഷിച്ചിരുന്നത്.
വരുമാന നികുതിയിനത്തില്‍ കഴിഞ്ഞ വര്‍ഷം ആകെ ലഭിച്ചത് 30.7 ബില്യണ്‍ യൂറോയാണ്. കോര്പ്പറേറ്റ് ടാക്സ് ഇനത്തില്‍ 22.6 ബില്യണ്‍ യൂറോയും രാജ്യത്തിന് ലഭിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 7.3 ബില്യണ്‍ യൂറോയാണ് കോര്പ്പറേറ്റ് ടാക്സ് ഇനത്തില്‍ രേഖപ്പെടുത്തിയത്. 18.6 ബില്യണ്‍ യൂറോയാണ് മൂല്യവര്‍ദ്ധിത നികുതിയനിനത്തില്‍ രാജ്യത്തിന് ലഭിച്ചത്. കോവിഡിന് ശേഷമുള്ള സമ്പദ്‍വ്യവസ്ഥയുടെ തിരിച്ചുവരവാണ് നികുതി വരുമാനത്തിലെ വര്‍ദ്ധനവ് സൂചിപ്പിക്കുന്നത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കോര്‍പ്പറേറ്റ് നികുതി വരുമാനത്തിലെ വര്‍ദ്ധനവിലൂടെ വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അയര്‍ലന്‍ഡിനോടുള്ള താത്പര്യം ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞതായി അയര്‍ലന്‍ഡ് ധനകാര്യമന്ത്രി Michael McGrath പറഞ്ഞു. നവംബറിൽ ചേർത്ത 2 ബില്യൺ യൂറോയ്‌ക്ക് പുറമെ 4 ബില്യൺ യൂറോ Windfall Tax കൂടി നാഷണൽ റിസർവ് ഫണ്ടിലേക്ക് ചേർക്കാൻ സർക്കാർ പദ്ധതിയിടുന്നതായും ധനകാര്യ വകുപ്പ് സൂചന നല്‍കി.