അയർലണ്ടിലെ ജോലിക്കാരുടെ ശമ്പളം 4% കുറഞ്ഞു; 8 ദിവസം സൗജന്യമായി ജോലി ചെയ്യുന്നതിന് തുല്യം

അയര്‍ലണ്ടിലെ ജോലിക്കാരുടെ ശമ്പളത്തില്‍ കഴിഞ്ഞ വര്‍ഷം 3.9% കുറവ് സംഭവിച്ചതായി ബ്രിട്ടിഷ് ചാരിറ്റബിള്‍ സംഘടനയായ Oxfam. പണപ്പെരുപ്പമാണ് ശമ്പളം കട്ട് ചെയ്യാന്‍ കാരണമായതെന്നും, അതേസമയം ചീഫ് എക്‌സിക്യുട്ടീവ് ജോലി ചെയ്യുന്നവരുടെ ശമ്പളത്തില്‍ 25 ശതമാനത്തിലേറെ വര്‍ദ്ധന സംഭവിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ശമ്പളം കട്ട് ചെയ്തത് കാരണം ഓരോ ജോലിക്കാര്‍ക്കും ശരാശരി 2,107 യൂറോ വീതം നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. അതായത് 8.3 ദിവസം സൗജന്യമായി ജോലി ചെയ്തതായി കണക്കാക്കാം. രാജ്യത്തെ ജോലിക്കാരുടെ ഇത്തരത്തിലുള്ള ആകെ ശമ്പളനഷ്ടം 5 ബില്യണ്‍ യൂറോ വരുമെന്നും Oxfam പറയുന്നു.

2021-ലെ കണക്കനുസരിച്ച് രാജ്യത്തെ 18 കമ്പനികളുടെ ചീഫ് എക്‌സിക്യുട്ടീവുകള്‍ക്ക് 27% ശമ്പള വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ശരാശരി 3.46 മില്യണ്‍ യൂറോ ആണ് ഓരോരുത്തരുടെയും ശമ്പളം എന്നായിരുന്നു റിപ്പോര്‍ട്ട്. യുഎസില്‍ 15 ശതമാനവും, യു.കെയില്‍ 4.4 ശതമാനവും ആയിരുന്നു വര്‍ദ്ധന.

ആഗോളമായി ശമ്പളത്തിന്റെ കാര്യത്തില്‍ വലിയ തരത്തിലുള്ള അസമത്വം നിലനില്‍ക്കുന്നതായാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് Oxfam മേധാവി Jim Clarken പറയുന്നു. ലോകമെങ്ങും തൊഴിലാളികള്‍ കുറഞ്ഞ ശമ്പളത്തില്‍ അധിക സമയം ജോലി ചെയ്യുന്നതായും, ദൈനംദിന ചെലവുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നതുമാണ് കാണാന്‍ സാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

[ചില ആളുകള്‍ക്ക്] സ്വത്ത് വളരെ കൂടുന്നതും, അതേസമയം തന്നെ ഇങ്ങേ തലയ്ക്കല്‍ കടുത്ത ദാരിദ്ര്യം വര്‍ദ്ധിച്ചിവരുന്നതുമായ സ്ഥിതിവിശേഷമാണുള്ളതെന്ന് Clarken ചൂണ്ടിക്കാട്ടി. 25 വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരിക്കല്‍ക്കൂടി ദാരിദ്ര്യം വര്‍ദ്ധിച്ചിരിക്കുകയാണ്.

അമിത സ്വത്ത് ഉള്ളവരില്‍ നിന്നും കൂടുതല്‍ ടാക്‌സ് ഈടാക്കുകയാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താനും, അസമത്വം ഇല്ലാതാക്കാനുമായി അടിയന്തരമായി ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അയര്‍ലണ്ടില്‍ ഇത് നടപ്പിലാക്കുന്നത് എങ്ങനെയെന്ന് ചര്‍ച്ച ചെയ്യണമെന്നും Clarken പറയുന്നു.

അയര്‍ലണ്ടില്‍ നിലവിലെ വൈദ്യുതി വില, യൂറോപ്പിലെ ശരാശരി വിലയുടെ ഇരട്ടിയാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share this news

Leave a Reply

%d bloggers like this: