ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ആന്റണി’യുടെ പ്രൊമോഷന്‍ പരിപാടികളുമായി യു.കെയിലെത്തിയ നടന്‍ ജോജു ജോര്‍ജ്ജിന്റെയും സംഘത്തിന്റെയും പക്കല്‍ നിന്നും 15,000 പൗണ്ട് (ഏകദേശം 15 ലക്ഷം രൂപ) കവർന്നു. വിലകൂടിയ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന ലണ്ടനിലെ ബിസ്റ്റര്‍ വില്ലേജില്‍ വാഹനം നിര്‍ത്തിയിട്ട ശേഷം ഷോപ്പിങ്ങിന് പോയി തിരികെ വന്നപ്പോഴാണ് മോഷണം നടന്നത് സംഘം മനസിലാക്കിയത്.
നായകനായ ജോജു, ചിത്രത്തിന്റെ നിര്‍മ്മാതാവ് ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, സഹനിര്‍മ്മാതാവ് ഷിജോ ജോസഫ് എന്നിവരുടെ പാസ്‌പോര്‍ട്ടുകളും നഷ്ടമായിട്ടുണ്ട്. കാറില്‍ നിന്നാണ് പണവും, ലാപ്‌ടോപ്പ് അടക്കമുള്ള സാധനങ്ങളും കള്ളന്മാര്‍ കൈക്കലാക്കിയത്.
സംഭവത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇടപെട്ടതായാണ് റിപ്പോര്‍ട്ട്. നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടുകള്‍ക്ക് പകരം താല്‍ക്കാലിക പാസ്‌പോര്‍ട്ടുകളും നല്‍കി.
ചിത്രത്തിലെ സഹതാരങ്ങളായ ചെമ്പന്‍ വിനോദ് ജോസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും മറ്റൊരു കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.