ആഗോള സന്തോഷ സൂചികാ റാങ്കിങ്ങിൽ താഴേയ്ക്ക് പതിച്ച് അയർലണ്ട്. യുണൈറ്റഡ് നേഷനുമായി ചേർന്ന് പ്രസിദ്ധീകരിക്കുന്ന വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഈ വർഷം 17 ആം സ്ഥാനമാണ് അയർലണ്ട് നേടിയിരിക്കുന്നത്. 2023 ൽ ഇത് 14 ഉം, 2022 ൽ ഇത് 13 ഉം ആയിരുന്നു.
ലോകത്തെ 143 രാജ്യങ്ങളിലെ ജനങ്ങളോടും തങ്ങളുടെ സന്തോഷത്തിന്റെ അളവ് 0 മുതൽ 10 വരെ രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നതിൽ നിന്നും 3 വർഷത്തെ ശരാശരി കണക്കാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.ഇത്തവണ 10 ൽ 6.8 പോയിന്റ് ആണ് അയർലൻഡിന്. 7.7 പോയിന്റോടെ ഫിൻലൻഡ് ആണ് ഒന്നാം സ്ഥാനത്ത്. തുടർച്ചയായി ഏഴാം തവണയാണ് ഫിൻലൻഡ് ഒന്നാമത് എത്തുന്നത്. ഡെൻമാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ എന്നിവയാണ് തൊട്ടു പിന്നാലെ. 1.7 പോയിന്റ് മാത്രം നേടിയ അഫ്ഗാനിസ്ഥാൻ ആണ് പട്ടികയിൽ ഏറ്റവും താഴെ.
അതേസമയം മുൻ വർഷത്തിന് സമാനമായി 126 ആം സ്ഥാനത്താണ് ഇന്ത്യ. 2012 ൽ പട്ടിക തയ്യാറാക്കാൻ ആരംഭിച്ച ശേഷം ഇതാദ്യമായി യുഎസ്, ജർമ്മനി എന്നീ രാജ്യങ്ങൾ ആദ്യ 20 ൽ നിന്നും ഇത്തവണ പുറത്താക്കുകയും ചെയ്തു.