ഒരിക്കലും മിഴിതുറക്കാത്തവൾക്ക് വേണ്ടി ജീവൻ കളഞ്ഞവൻ ! Nigel- The lonely bird. ( അനിൽ ജോസഫ് രാമപുരം )

സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടുവാനുമുള്ള അഭിവാഞ്ഛയില്ലാത്ത ജീവജാലങ്ങളില്ലാ. പക്ഷേ, സ്നേഹിക്കുന്നവരുടെ നെഞ്ചിൽ 17 തവണ കത്തി ഇറക്കുന്നതും, അതിനെ ആത്മാർഥമായ സ്നേഹമെന്ന്  വ്യാഖ്യാനിക്കുന്നതുമായാ, ഏക മൃഗം മനുഷ്യർ മാത്രമാണ്. എന്നാൽ പക്ഷിമൃഗാദികളുടെ സ്നേഹം സ്ഥായിയാണ്. ഒരുതരത്തിൽ പറഞ്ഞാൽ മനുഷ്യരെക്കാൾ കാരുണ്യവും അനുകമ്പയും നിറഞ്ഞവരാണ് അവറ്റകൾ. അത്തരമൊരു നിസ്വാർത്ഥമായാ സ്നേഹത്തിന്റെ കഥയാണ് ‘നൈജിൽ’ എന്നാ വിളിപ്പേരിൽ ലോകമെമ്പാടും അറിയപ്പെടുന്ന ഒരു ‘ആസ്ട്രേലിയൻ ഗാനറ്റ്സ്’ പക്ഷിയുടേത്.

‌ന്യൂസീലൻഡിന്റെ തലസ്ഥാനമായാ ‘വെല്ലിങ്ഡനിൽ’ നിന്ന് 25 കിലോമീറ്റർ  വടക്കുപടിഞ്ഞാറ് മാറി  സ്ഥിതിചെയ്യുന്ന, ചെറിയൊരു തീരദേശനഗരമാണ് ‘മന്നാ ദ്വീപ്’. ഒരു കാലത്ത് ദേശാടന പക്ഷികളുടെ, പ്രത്യേകിച്ച് ‘ആസ്ട്രേലിയൻ ഗാനറ്റ്സ്’ പക്ഷികളുടെ ഇടത്താവളവും, പറുദീസയായിരുന്ന ഈ ദ്വീപ്, പിന്നീട് മനുഷ്യന്റെയും, കൃഷിയുടെയും, കടന്നുവരവോടെ പക്ഷികളുടെ വരവിൽ ഗണ്യമായ കുറവുണ്ടായി. ഒടുവിൽ പക്ഷികൾ ഒന്നുംതന്നെ ദ്വീപിൽ വരാറായപ്പോൾ, മന്നാ ദ്വീപ് പരിസ്ഥിതിസംരക്ഷണ ബോർഡ്, ന്യൂസീലാൻഡ് ഗവണ്മെന്റുമായി ചേർന്ന്,  1990-ൽ വ്യത്യസ്തമായാ ഒരു പ്രോജക്ട് നടപ്പിലാക്കാൻ ശ്രമം തുടങ്ങി. അത് പ്രകാരം ‘ആസ്ട്രേലിയൻ ഗാനറ്റ്സ്’ പക്ഷികളെ ആകർഷിക്കുന്നതിനായി, അവയുടെ വിവിധ രൂപത്തിലുള്ള എണ്‍പതിൽപ്പരം കോണ്‍ക്രീറ്റ് പ്രതിമകൾ, ദ്വീപിന്റെ കടലിന് അഭിമുഖമായ കിടക്കുന്ന പാറക്കെട്ടുകളിൽ സ്ഥാപിച്ചു. പക്ഷികളുടെ പ്രതിമകൾ സ്ഥാപിച്ചതിന്റെ പിറ്റേ ആഴ്ച്ച രണ്ടുമൂന്ന് ആസ്ട്രേലിയൻ ഗാനറ്റ്സുകൾ ദ്വീപിൽ വിരുന്ന് വന്നു . എന്നാൽ, തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ അവർ തിരിച്ചു പോയി.

പിന്നീട് വർഷങ്ങളോളം, ഒരു പക്ഷികളും ആ വഴിയേ വരാൻ കൂട്ടാക്കിയില്ല. എന്നാൽ, 2010-ൽ  ഈ ദ്വീപിന്റെ പരിസ്ഥിതി സംരക്ഷണ അംഗവും, പ്രോജക്ട് പരിപാലകനുമായിരുന്നാ മിസ്റ്റർ. ജെയിംസ് ബിൽ, കൂടുതൽ വ്യത്യസ്തമായാ ഒരു പരീക്ഷണം നടപ്പിലാക്കി. ‘ഗാനറ്റ്സ്’ പക്ഷികളുടെ ശബ്ദങ്ങൾ അടങ്ങിയ ഒരു ടേപ്പ്, വളരെ ഉച്ചത്തിൽ ഈ പ്രതിമകളുടെ സമീപം സ്ഥാപിച്ചു. ആദ്യമാദ്യം, പരീക്ഷണഫലം നിരാശജനകമായിരുന്നു. എന്നാൽ 2016-ലെ ഒരു മാർച്ച് മാസത്തിൽ പ്രതിമകളിലും,ശബ്ദത്തിലും ആകർഷണനായി നമ്മുടെ കഥാനായകനായാ  ഒരു ‘ആസ്ട്രേലിയൻ ഗാനറ്റ്സ്’ ഈ ദ്വീപിൽ ലാൻഡ് ചെയ്തു.
മറ്റ് പക്ഷികളെ പോലെ, ഇവനും കുറച്ചുനാൾ ദ്വീപിൽ ചിലവഴിച്ചതിനു ശേഷം മടങ്ങിപോകുമെന്നാണ് പ്രോജക്ട് നിരീക്ഷകർ കണക്കുകൂട്ടിയത്. എന്നാൽ അവരെയല്ലാം അതിശയിപ്പിച്ചു കൊണ്ട്, ഒരാഴ്ച്ച അവിടെയെല്ലാം ചുറ്റി നടന്നതിനുശേഷം അവിടെയുള്ള ഒരു പെൺപക്ഷിയുടെ പ്രതിമയോട് അവൻ അനുരാഗപരവശനായി. ക്രമേണ അവൻ
 മന്നാ ദ്വീപ് വാസികളുടെ ശ്രദ്ധാകേന്ദ്രമായി, അവർ അവന് ‘നൈജിൽ’ എന്ന് വിളിപ്പേരിട്ടു.
അവൻ, തന്റെ പ്രണയിനിയുടെ ശിലാപ്രതിമയുടെ ചുവട്ടിൽ ഒരു കൂട് ഉണ്ടാക്കി, എന്നും കടലിൽപോയി കൊത്തികൊണ്ടു വരുന്ന മീനിന്റെ ഒരു ഭാഗം അവൾക്കായി മാറ്റിവെച്ചു. മറ്റ് പ്രതിമകളെയൊന്നും ശ്രദ്ധിക്കാതെ, കൂടുതൽ സമയവും തന്റെ പ്രിയപ്പെട്ടവളുടെ  കൊക്കിൽ മുട്ടിയുരുമി  അവൻ  രാവും പകലും ചിലവഴിച്ചു. ഇതിനിടയിൽ കുറേക്കൂടി  ‘ഗാനറ്റ്സ്’ പക്ഷികൾ ദ്വീപിൽ സന്ദർശനം നടത്തി, എന്നാൽ നൈജിൽ അവരെയൊന്നും ശ്രദ്ധിക്കാതെ പ്രാണപ്രേയസിയുടെ പ്രതിമയുടെ കൂടെ മുഴുവൻ സമയം ചിലവിട്ടു. ഇങ്ങനെ
ഒന്നും രണ്ടും മാസമല്ലാ, നീണ്ട മൂന്ന് വർഷത്തോളം, ഒരിക്കലും മിഴിതുറക്കാത്ത തന്റെ പ്രണയിനിയുടെ പ്രതിമയുടെ കീഴിൽ ആ കാമുകൻ തന്റെ  ജീവിതം പങ്കുവെച്ചു.

പതിയെപ്പതിയെ, നൈജിൽ, സോഷ്യൽ മീഡിയകളിലും, പ്രമുഖപത്രങ്ങളായ ന്യൂയോർക്ക് ടൈംസ്‌, വാഷിങ്ടൺ പോസ്റ്റ്,  ദി ഗാർഡിയൻ തുടങ്ങിയ പത്രങ്ങളിലും വാർത്തയാകാൻ തുടങ്ങി.  Nigel- The lonely bird, എന്നൊരു വിളിപ്പേര് അവന് മാധ്യമങ്ങൾ സമ്മാനിച്ചു. ധാരാളം വിനോദസഞ്ചാരികൾ  നൈജിലിനെയും, അവന്റെ പ്രിയപ്പെട്ടവളെയും കാണുവാനായി ദ്വീപിൽ സന്ദർശിക്കുവാൻ എത്തിത്തുടങ്ങി. എന്നാൽ, മീഡിയകളുടെ ഫോട്ടോഷൂട്ടോ,  ആളുകളുടെ കടന്ന് വരവോ ഒന്നും തന്നെ അവന്റെ പ്രണയത്തിന് തടസ്സമായിരുന്നില്ലാ. അവരെയൊന്നും ശ്രദ്ധിക്കാതെ തന്റെ സ്വപ്നലോകത്തിൽ തന്റെ പ്രിയപ്പെട്ടവളുമായി അവൻ മുഴുകിജീവിച്ചു.

ഒടുവിൽ ആ ദിവസം വന്ന് ചേർന്നു, 2018 ജനുവരി 10-മാം തീയതി, തന്റെ പ്രണയിനിയുടെ കാൽകീഴിൽ കിടന്ന് നൈജിൽ ഈ ലോകത്തോട് വിടപറഞ്ഞു.
അവന്റെ മരണം വളരെ വികാരപരമായിട്ടാണ് മന്നാ ദ്വീപ് വാസികളും, ന്യൂസിലാൻഡ് പത്രങ്ങളും, ലോകമാധ്യമങ്ങളും ഏറ്റെടുത്തത്. വലിയ തലക്കെട്ടോടെ പത്രങ്ങൾ അവന് ആദരവ് അർപ്പിച്ചു, നിസ്വാർത്ഥമായാ പ്രണയത്തിന്റെ മാതൃകയായി അവന്റെ പേരിൽ ധാരാളം കവിതകൾ രചിക്കപ്പെട്ടു. നൈജിലിന്റെ മരണകാരണം അറിയുവാനും, കൂടുതൽ പഠനങ്ങൾക്കുമായി, മരണശേഷം നൈജിലിന്റെ ബോഡി പിന്നീട് ന്യൂസിലാൻഡ് മാസ്സി യൂണിവേഴ്‌സിറ്റി ഏറ്റെടുക്കുകയും ചെയ്തു.

 ആ കാമുകന്റെ മരണത്തെപ്പറ്റി, ദ്വീപ് വാസിയായ സോഫിയ എന്നൊരു കോളേജ് വിദ്യാർത്ഥിനി ഇങ്ങനെ എഴുതി,
“ഞാൻ, ഒരു ഡോക്ടറൊന്നുമല്ലാ, എന്നിരുന്നാലും, ഒരിക്കൽപോലും ഒന്ന് ചലിക്കുകപോലും ചെയ്യാത്ത തന്റെ പ്രിയപ്പെട്ടവൾക്ക് വേണ്ടി ഒരു ജീവിതം ജീവിച്ചുതീർത്ത അവന്റെ മരണകാരണം ഞാൻ ഉറപ്പിച്ചു പറയുന്നു, I dare say, it was from a broken heart !”.

നൈജിലിന് വേണ്ടി  രചിക്കപ്പെട്ട ഒരു കവിത.
To Nigel

You stayed awhile on Mana Island,
Attracted by your concrete mates
You built a nest, you did your best
But only Norman dropped on by.

We weeded, we painted, we sprayed guano around.
We hoped you’d find the real thing.
Three newbies arrived, a Christmas surprise,
But suddenly you are gone.

RIP ‘no mates’ Nigel

–അനിൽ ജോസഫ് രാമപുരം

Share this news

Leave a Reply

%d bloggers like this: