വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി20യിൽ തകർപ്പൻ വിജയം സ്വന്തമാക്കിയ ടീം ഇന്ത്യ രണ്ടാമങ്കത്തിനായി ഇന്നിറങ്ങും, വാർണർ പാർക്കിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ജയിച്ച് പരമ്പരയില്‍ 2-0 ലേക്ക് ലീഡ് പിടിക്കാനുള്ള ശ്രമമാവും ഇന്ത്യന്‍ സംഘം നടത്തുക. ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് മത്സരം.
വാർണർ പാർക്കിൽ ഇന്ത്യ ഇതുവരെ കളിച്ചിട്ടില്ല എന്നത് രോഹിത് ശർമയ്ക്കും സംഘത്തിനും ഒരു വെല്ലുവിളിയായേക്കാം.. മറുവശത്ത്, വെസ്റ്റ് ഇൻഡീസ് ഈ വേദിയിൽ 10 മത്സരങ്ങൾ കളിച്ചു, അതിൽ 6 എണ്ണം വിജയിച്ച ചരിത്രവും അവർക്കുണ്ട്. അവർ 2 മത്സരങ്ങൾ തോറ്റപ്പോൾ ബാക്കി രണ്ടെണ്ണം ഫലമില്ലാതെ അവസാനിച്ചു.
ആദ്യം ബാറ്റ് ചെയ്യുന്ന ടീം ഇവിടെ സ്‌കോർ ചെയ്യാൻ പാടുപെടുന്നതിനാൽ ചേസിംഗിന് സഹായിക്കുന്ന പിച്ച് എന്നാണ് വാർണർ പാർക്ക് അറിയപ്പെടുന്നത്, ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്‌കോർ 120 ആണ്. എന്നാൽ ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് T20Iക്ക് ഒരു പുതിയ പിച്ചാണ് ഒരുക്കിയിട്ടുള്ളത്. അതിനാൽ ബാറ്റ്‌സ്മാൻമാർക്ക് പിന്തുണ ലഭിച്ചേക്കാം. എന്നാൽ ഈ വേദി പലപ്പോഴും ബൗളർമാരുടെ പ്രിയപ്പെട്ട സ്ഥലമായി കണക്കാക്കപ്പെടുന്നു.
ടോസ് നിർണായകമാകും, രണ്ടാമത് ബാറ്റ് ചെയ്യുന്ന ആറു തവണ ഇവിടെ വിജയിച്ചപ്പോൾ ആദ്യം ബാറ്റ് ചെയ്തവർ രണ്ടു തവണയുമാണ് ജയിച്ചത്.
സഞ്ജുവിനെ കളിപ്പിക്കാത്തതിൽ വിമർശനവുമായി വെങ്കടേഷ് പ്രസാദ്
മിന്നും ഫോമിലുള്ള സഞ്ജു സാംസൺ ,ദീപക് ഹൂഡ എന്നിവർ സ്‌ക്വാഡിലിരിക്കേ ശ്രേയസ് അയ്യരെകളിപ്പിക്കുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടി20യില്‍ അയ്യര്‍ പൂജ്യത്തില്‍ പുറത്തായതിന് പിന്നാലെയാണ് പ്രസാദിന്‍റെ വിമര്‍ശനം. ശ്രേയസ് ടി20യില്‍ തന്‍റെ ബാറ്റിംഗ് മെച്ചപ്പെടുത്താന്‍ തയ്യാറാവണം എന്നും പ്രസാദ് വ്യക്തമാക്കി. വിന്‍ഡീസിന് എതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ സഞ്ജു ടി20 സ്‌ക്വാഡിലുണ്ടെങ്കിലും ആദ്യ മത്സരത്തിൽ കളിപ്പിച്ചിരുന്നില്ല.