ദില്ലി മുന്‍ നിയമമന്ത്രി തോമര്‍ നിയമ ബിരുദധാരിയെന്ന് തെളിഞ്ഞു

 
പാറ്റ്‌ന: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ ദില്ലി മുന്‍ നിയമമന്ത്രി ജിതേന്ദ്ര തോമര്‍ നിയമ ബിരുദധാരിയാണെന്ന് തെളിഞ്ഞു. ബിഹാറിലെ ഒരു കോളേജില്‍നിന്ന് 1998-99 കാലത്ത് തോമര്‍ നിയമബിരുദം നേടിയതായാണ് തെളിഞ്ഞത്. മുന്‍ഗേരിയിലെ ബിശ്വനാഥ് ലോ കോളജ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെളിവെടുപ്പിനായി തോമറിനെ ദില്ലി പൊലീസ് ഈ കോളജില്‍ കൊണ്ടു വന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

തോമര്‍ ബിരുദം നേടിയതായി രേഖകള്‍ ഉണ്ടെന്ന് പിന്നീട് പ്രിന്‍സിപ്പല്‍ ആര്‍.കെ മിശ്ര ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലും പറഞ്ഞു. എങ്ങിനെയാണ് ഈ വിവാദം ഉണ്ടായതെന്ന് അറിയില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. രേഖകള്‍ ദില്ലി പൊലീസിന് കൈമാറിയതായും പ്രിന്‍സിപ്പല്‍ അറിയിച്ചു. സര്‍വകലാശാലാ രജിസ്ട്രാര്‍ മുഹമ്മദ് ഗുലാം മുസ്തഫയും ഇക്കാര്യം അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

1994-95 കാലയളവിലാണ് തോമര്‍ കോളേജില്‍ ചേര്‍ന്നതെന്ന് രേഖകളില്‍ വ്യക്തമായി. 10136 എന്നതായിരുന്നു നമ്പര്‍. 1994-95, 1995-96 കാലയളവുകളില്‍ തോമര്‍ പരീക്ഷ എഴുതിയതായും തെളിഞ്ഞു. എന്നാല്‍, അടുത്ത വര്‍ഷം തോമര്‍ പരീക്ഷ എഴുതിയില്ല. മുന്‍ പരീക്ഷ തോറ്റതാണ് കാരണം. പക്ഷേ, 1998-99 കാലത്ത് തോമര്‍ പരീക്ഷ എഴുതുകയും നിയമ ബിരുദം നേടുകയും ചെയ്തതായാണ് രേഖകളെന്ന് കോളജ് അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രിന്‍സിപ്പല്‍ ആര്‍.കെ മിശ്രയുടെ സാന്നിധ്യത്തില്‍ തോമറിനെ മൂന്ന് മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തു. കോളജില്‍ ചേരുന്ന സമയത്ത് തോമര്‍ നല്‍കിയ പ്രാദേശിക മേല്‍വിലാസം തെറ്റായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അഗ്രഹാന്‍ ഗ്രാമത്തിന്റെ വിലാസമാണ് തോമര്‍ നല്‍കിയിരുന്നത്. എന്നാല്‍, ഗ്രാമവാസികള്‍ ആരും തോമര്‍ അവിടെ ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞില്ല. അസിസ്റ്റന്റ് കമീഷണര്‍ എസ്.പി ത്യാഗിയുടെ നേതൃത്വത്തിലുള്ള ദില്ലി പൊലീസ് സംഘം തോമറിനെ തില്‍ക മഞ്ജി ഭഗല്‍പൂര്‍ സര്‍വകലാശാലയിലും തെളിവെടുപ്പിന് കൊണ്ടു പോയി. ഐസ, രാഷ്ട്രീയ ലോക സമത പാര്‍ട്ടി എന്നിവയുടെ പ്രവര്‍ത്തകര്‍ തോമറിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. രാഷ്ട്രീയ ലോക സമത പാര്‍ട്ടി പ്രവര്‍ത്തകര്‍ തോമറിനെ ചീമുട്ട എറിഞ്ഞു. 49 കാരനായ തോമറിനെ നേരത്തെ കെ.എസ് സാകേത് പി.ജി കോളജിലും ആര്‍.എം.എല്‍ അവധ് സര്‍വകാലാശാലയിലും തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. ഇവിടെ നിന്ന് ബി.എസ്.സി ബിരുദം നേടിയതായാണ് തോമര്‍ പറഞ്ഞിരുന്നത്. എന്നാല്‍, അവിടെ എത്തിയപ്പോള്‍ താന്‍ പഠിച്ച ക്ലാസ് മുറിയേതെന്ന് പറഞ്ഞുകൊടുക്കാന്‍ പോലും തോമറിന് കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: