ഐറിഷ് പൗരത്വമെടുക്കുന്നവരുടെ വ്യക്തിഗതവിവരങ്ങള്‍ ഓണ്‍ലൈനില്‍,അന്വേഷണം നടത്തുമെന്ന് ഫിറ്റ്‌ജെറാള്‍ഡ്

 

ഡബ്ലിന്‍: ഐറിഷ് പൗരത്വം ലഭിച്ച പതിനായിരക്കണക്കിന് പേരുടെ വ്യക്തിഗത വിവരങ്ങള്‍ സര്‍ക്കാര്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് സംബന്ധിച്ച് ആശങ്ക തുടരുന്നതിനിടെ ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നീതിന്യായ വകുപ്പുമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡ് അറിയിച്ചു. ഓണ്‍ലൈനില്‍ പൗരത്വം ലഭിക്കുന്നവരുടെ അഡ്രസ് അടക്കമുള്ള വ്യക്തിഗത വിവരങ്ങളാണ് അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും വ്യക്തികളുടെ സുരക്ഷയെ ബാധിക്കുമെന്നും തട്ടിപ്പിനും വഞ്ചനയ്ക്കും ഇരയാകാനുള്ള സാഹചര്യമൊരുക്കുമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഐറിഷ് പൗരത്വം ലഭിച്ചവരുടെ പേരും പൂര്‍ണമായ മേല്‍വിലാസവും സര്‍ക്കാരിന്റെ ഗസറ്റില്‍ വന്നതിനുശേഷം ഓണ്‍ലൈനില്‍ ലഭ്യമാണ്. പൗരത്വം ലഭിച്ചയാള്‍ മുതിര്‍ന്ന പൗരനാണോ പ്രായപൂര്‍ത്തിയാകാത്തയാളാണോ എന്ന വിവരവും ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പൗരത്വം ലഭിച്ച 25,000 ത്തോളം പേരുടെ അഡ്രസ് ഓണ്‍ലൈനില്‍ ലഭ്യമണ്.
സംഭവം ചര്‍ച്ചായായതിനെ തുടര്‍ന്ന് ഓണ്‍ലൈനില്‍ ലഭ്യമായിരിക്കുന്ന വ്യക്തിഗത വിവരങ്ങളെക്കുറിച്ച് ആശങ്കവേണ്ടെന്നും സര്‍ക്കാര്‍ 1956 ലെ സിറ്റിസണ്‍ഷിപ്പ് ആക്ട് അനുസരിച്ച് പൗരത്വമെടുക്കുന്നവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണെന്നും ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ ഓഫീസ് അറിയിച്ചിരുന്നു. നിയമനിര്‍മ്മാണത്തിലൂടെയോ നിയമം മൂലമോ കോടതി ഉത്തരവ് മൂലമോ ചെയ്യുന്ന നടപടിക്രമങ്ങളില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്താനാവില്ലെന്ന് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടാതെ പൗരത്വം നല്‍കുന്ന നടപടി പൊതുജനത്തെ ബാധിക്കുന്ന നിയമനിര്‍മ്മാണമാണെന്നും ( public act) അതുകൊണ്ട് ഇതു സംബന്ധിച്ച വിവരങ്ങള്‍ പൊതുജനതാല്‍പര്യാര്‍ത്ഥം പ്രസിദ്ധീകരിക്കണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിരുന്നു. പൗരത്വത്തിനുള്ള നടപടിക്രമങ്ങള്‍ സുതാര്യമായിരിക്കണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. Irish Nationaltiy and Citizenship Regulations 2011 (S.I. 569 of 2011) ലെ 7ാം വകുപ്പനുസരിച്ച് പേര്, അഡ്രസ്, സര്‍ട്ടിഫിക്കറ്റ് നല്‍കിയ തീയതി, വ്യക്തി പ്രായപൂര്‍ത്തിയായ ആളാണോ അല്ലയോ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമത്തില്‍ നിര്‍വചിച്ചിട്ടുള്ള നടപടിക്രമങ്ങളാണ് പിന്‍തുടരുന്നതെന്നും ഡാറ്റാ കമ്മീഷണര്‍ ഓഫീസ് അറിയിച്ചു.

എന്നാല്‍ ഐറിഷ് പൗരത്വത്തിന് അപേക്ഷ നല്‍കുമ്പോള്‍ പൗരത്വം ലഭ്യമാകുന്നതോടെ തന്റെ പേരും അഡ്രസും ഓണ്‍ലൈനില്‍ കൊടുക്കുമെന്നും ഗൂഗിള്‍ സെര്‍ച്ചിലൂടെ ആര്‍ക്കുവേണമെങ്കിലും ഇത് ലഭ്യമാകുമെന്നുമുള്ള വിവരം തന്നെ അറിയിച്ചില്ലെന്ന് പരാതി ഉന്നയിച്ച യുവതി പറഞ്ഞു. ഒരു വ്യക്തിക്ക് പൗരത്വം നല്‍കുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുമെങ്കില്‍ അത് അപേക്ഷകനെ അറിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് അവര്‍ പറഞ്ഞു. തന്റെ സ്വകാര്യത, കോണ്‍ഫിഡന്‍ഷ്യാലിറ്റി, സുരക്ഷ എന്നിവയ്ക്കുള്ള അവകാശത്തെയാണ് ഓണ്‍ലൈനില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ലംഘിച്ചിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ക്രിമിനലുകളോട് പെരുമാറുന്നപോലെയാണ് ഈ നടപടിയെന്നും അവര്‍ ആരോപിച്ചു. ഇതേ തുടര്‍ന്ന് നിരവധി അഡ്രസ് പ്രസിദ്ധപ്പെടുത്തരുതെന്നാവശ്യപ്പെട്ട് മൈഗ്രന്റ് കൗണ്‍സിലുകള്‍ അടക്കമുള്ള നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യതയ്‌ക്കെതിരെയുള്ള കടന്നുകയറ്റമാണിതെന്നും സംഘടനകള്‍ ആരോപിക്കുന്നു.

ഐറിഷ് പൗരത്വം ലഭിച്ച മലയാളികക്കമുള്ളവരുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്നതിനാല്‍ മലയാളി സമൂഹവും സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്നതില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ മനസിലാക്കുന്നുവെന്നും അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഫിറ്റ്‌ജെറാള്‍ഡ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: