ഡബ്ലിന്‍: അഭയാര്‍ത്ഥി പ്രശ്നത്തില്‍ യൂറോപ്യന്‍ യൂണിയന്‍റെ ഐക്യം തകര്ന്നതായി യുഎന്‍ പ്രതിനിധിയുടെ രൂക്ഷമിവമര്‍ശനം വന്നിരിക്കുകയാണ്. വിവിധ താത്പര്യങ്ങളോടെ എത്രകാലം മുന്നോട്ട് പോകാനാകുമെന്ന ചോദ്യവും ഇതോടെ ഉന്നയിക്കപ്പെടുന്നുണ്ട്. പൊതു അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്കിടയിലെ സഞ്ചാര സ്വാതന്ത്ര്യം പോലുള്ളവയും അതിര്‍ത്തികള്‍ അടക്കുന്ന ഈ സമയത്ത് പ്രസക്തമായി വരികയാണ്.
യൂറോപ്യന്‍ യൂണിയന്‍ ഇല്ലാതിരുന്ന കാലത്ത് അഭയാര്‍ത്ഥി വിഷയം കൈകാര്യം ചെയ്യുന്നതിന് രാജ്യങ്ങള്‍ പ്രകടിപ്പിച്ച ഐക്യവും മാഹാമനസ്കതയും ഇപ്പോഴില്ലെന്നു് ചൂണ്ടികാണിച്ച് കൊണ്ടാണ് യുഎന്‍ ഹൈക്കമ്മീഷര്‍ ഫോര്‍ റഫ്യൂജീസ് രംഗത്തെത്തിയത്. കഴിഞ്ഞ ആഴ്ച്ചയില്‍ അറ്റോണിയോ ഗട്ടറെസ് ബ്രസല്‍സില്‍ യൂറോപ്യന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. 1956ലെ ഹംഗേറിയന്‍ അഭയാര്‍ത്ഥി പ്രശ്നത്തെ ഉയര്‍ത്തികാണിച്ചായിരുന്നു വിമര്‍ശനമത്രയും. അന്ന് രണ്ട് ലക്ഷത്തോളം ഹംഗേറിയന്‍ അഭയാര്‍ത്ഥികളാണ് അഭയാര്‍ത്ഥികളായി അലഞ്ഞത്. അതിര്‍ത്തികള്‍ തുറക്കുകയായിരുന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ അന്ന് ചെയ്തത്. ഓസ്ട്രിയയിലും യുഗോസ്ലാവിയയിലുമായി ഇവര്‍ കുടിയേറുകയും ചെയ്തു. യൂറോപ്യന്‍ യൂണയിന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ യൂറോപ് ഒറ്റക്കെട്ടായിരുന്നു, നിര്‍ഭാഗ്യവശാല്‍ യൂറോപ്യന്‍യൂണിയന്‍ ഉണ്ടെങ്കിലും ഇപ്പോള്‍ ഐക്യം ഇല്ലെന്ന് അന്‍റോണിയോ അഭിപ്രായപ്പെട്ടപ്പോഴത് രാജ്യങ്ങള്‍ നേരെയുള്ള കടുത്ത വിമര്‍ശനം തന്നെയാണെന്ന് മനസിലാക്കാവുന്നേ ഉള്ളൂ. യൂറോപ്യന്‍ യൂണിയന്‍ വരുന്നത് സ്വാതന്ത്ര്യത്തിന്‍റെ പൊതു സങ്കല്‍പത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഫലമായി ഉണ്ടായ സഹനവും അതിര്‍ത്തികള്‍ തുറക്കലും ഇതിന് കാരണമായി. എന്നാല്‍ ഇപ്പോഴാകട്ടെ അംഗരാജ്യങ്ങള്‍ പരസ്പരം വിഭജിച്ച് പോയിരിക്കുന്നു. ഇയു അഭയാര്‍ത്ഥി നിയമത്തെ പ്രാവര്‍ത്തികമാക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. അഭയാര്‍ത്ഥി പ്രശ്നത്തില്‍ രാജ്യങ്ങള്‍ പരസ്പരം കുറ്റപ്പെടുത്ത നിലയിലാണ് കാര്യങ്ങള്‍.
ഏറ്റവും ദുഃഖകരമായ സത്യം ഒരിക്കല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ അഭയാര്‍ത്ഥികളോടുള്ള മഹാമനസ്കത അറിഞ്ഞ അതേ രാജ്യം ഇക്കുറി അഭായാര്‍ത്ഥികള്‍ക്ക് നേരെ അതിര്‍ത്തികള്‍ കൊട്ടിയടച്ചുവെന്നതാണ്. കൂടാതെ കണ്ണീര്‍ വാതകവും ജലപീരങ്കകളും അക്രമവുമായി വാളോങ്ങി മുന്നില്‍ നില്‍ക്കുന്നു. ജര്‍മ്മനി തെക്കന്‍ അതിര്‍ത്തികളില്‍ നിയന്ത്രണം കൊണ്ട് വരാന്‍ തീരുമാനിച്ചതോടെ രാജ്യങ്ങളൊന്നൊന്നായി സ്വന്തം അതിര്‍ത്തികള്‍ അടച്ച് തുടങ്ങി. ഇതോടെ കുപ്പികഴുത്ത് പോലെ യൂറോപിലെ പ്രവേശന കവാടം ചുരുങ്ങി. ഹംഗറിയ്ക്കും സെര്‍ബിയ്ക്കും ഇടയിലുള്ള യൂറോപ്യന്‍ യൂണിയന്‍റെ പുറം അതിര്‍ത്തിയില്‍ ജനങ്ങള്‍ അക്ഷമരായി കാത്തിരിക്കുകയാണിപ്പോള്‍. ക്രോയേഷ്യയും റോമേനിയയും ആണ് ഇതോടെ യൂറോപിലേക്കുള്ള ഏക പ്രവേശന ഭാഗമായി മാറിയിരിക്കുന്നത്. ഇതോടെ യൂറോപ്യന്‍ യൂണിയനിന‍്റെ തന്‍റെ അഭയാര്‍ത്ഥി സംവിധാനത്തെകുറിച്ച് ആശയകുഴപ്പം വരികയാണ്. പൊതു അതിര്‍ത്തി സഞ്ചാര സ്വാതന്ത്ര്യം പൊതു കുടിയേറ്റ നയം എന്നിവ അഭയാര്‍ത്ഥി വിഷയങ്ങളുമായി ബന്ധപ്പെട്ട് പുനര്‍വിചിന്തനം അര്‍ഹിക്കുന്നതായി മാറുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ച അഭയാര്‍ത്ഥി വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാടില്‍ പൊതു ധാരണയിലെത്താന്‍ യൂറോപ്യന്‍ യൂണിയന് കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച്ചവീണ്ടും ബ്രസല്‍സില്‍ യോഗം നടക്കുകയാണ്. ഇയു മാനദണ്ഡപ്രകാരം പോലും കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നില്ലെന്നതാണ് സത്യം. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ നേരിടാന്‍ പോകുന്ന വെല്ലുവിളി എത്രമാത്രം കടുത്തതാകുമെന്ന സൂചന വ്യക്തമാകുന്നുണ്ട്. അഭയാര്‍ത്ഥി വിഷയം കൈകാര്യം ചെയ്യുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ ആഴത്തില്‍ തന്നെ രണ്ടായി മുറിഞ്ഞിട്ടുണ്ട്. പൊതു കുടിയേറ്റ നയത്തിന് പകരം അതാത് രാജ്യങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് നയത്തിന് പ്രാധാന്യം കല്‍പ്പിക്കാനാണ് രാജ്യങ്ങളുടെ ശ്രമം.
ജര്‍മ്മനിയുടെ കാര്യം തന്നെയെടുത്താല്‍ പൊതു താത്പര്യങ്ങള്‍ ഹിനിക്കുന്നത് പ്രകടമാണ്. എട്ട് ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികളെയാണ് ജര്‍മ്മനി സ്വാഗതം ചെയ്യുമെന്ന് പറയുന്നത്. എന്നാല്‍ ഇതാകട്ടെ ഡബ്ലിന്‍ കണ്‍വെന്‍ഷന് വിരുദ്ധമാണ്. ആദ്യമായി എത്തിയ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തശേഷം വേണം ഇവരെ സ്വീകരിക്കാനെന്നിരിക്കെ അതിന് പോലും മുതിരാതെയാണ് ജര്‍മ്മനി നടപടികളെടുക്കുന്നത്. ചട്ടങ്ങള്‍ പ്രകാരം രജിസ്റ്റര്‍ചെയ്യാത്തവരും ജര്‍മ്മനി സ്വീകരിക്കും. ഹംഗറിയാകട്ടെ അതിന‍്റെ പുറം അതിര്‍ത്തികള്‍ അടച്ചു. ഇതോടെ പ്രശ്നം മൂലം മറ്റ് സമീപ രാജ്യങ്ങളും സമ്മര്‍ദത്തിലായി. കൃത്യമായി പ്രവര്‍ത്തിക്കാത്ത ഇയു കുടിയേറ്റ സംവിധാനത്തിന്‍റെ അഭാവത്തില്‍ സ്വന്തമായ നടപടിയുമായി മുന്നോട്ട് പോകുകയാണ് രാജ്യങ്ങള്‍.
ചര്‍ച്ചകള്‍ ദേശീയതയും പരമാവധികാരവും തമ്മിലുള്ള ബന്ധംവരെയുള്ള കാര്യങ്ങളില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസത്തെ രൂക്ഷമായി പുറത്ത് കൊണ്ട് വരുന്നുണ്ട്. ജര്‍മ്മനിയുടെയും മറ്റും താത്പര്യങ്ങള്‍ ചെറിയ രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ഹംഗറി വ്യക്തമാക്കുന്നു. പോളണ്ട് രണ്ടായിരം പേരെ സ്വീകരിക്കാമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത് തങ്ങളുടെ ശേഷിക്കനുസരിച്ചാകാം അഭയാര്‍ത്ഥികളെ എടുക്കുന്നതെന്ന് നേരത്തെ കടുത്ത നിലപാടെടുത്തിരുന്ന പോളണ്ട് പറയുന്നു. ഇതാകട്ടെ യൂറോപ്യന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടതിലും താഴെയാണ്. ജര്‍മ്മനിയുടെ തീരുമാനമാണ് പ്രധാനമായും തര്‍ക്കങ്ങള്‍ക്ക് വഴിവെയ്ക്കുന്നത്. ഡബ്ലിന്‍കണ്‍വെന്‍ഷന്‍ തീരുമാനം ജര്‍മ്മനി ലംഘിക്കുന്നത് ഇയു അംഗരാജ്യങ്ങളുമായി ചര്‍ച്ച ചെയ്തല്ലെന്നതും ശ്രദ്ധേയമാണ്.