വി.എസ്.അച്യുതാനന്ദന്‍ പോരുകോഴി- വെള്ളാപ്പള്ളി നടേശന്‍

ഇടുക്കി: ഈഴവരെ വീഴ്ത്താന്‍ സി.പി.എം കൊണ്ടുവന്ന പോരുകോഴിയാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വി.എസിനെ ശിഖണ്ഡിയായി മുന്നില്‍ നിറുത്തി പിണറായി യുദ്ധം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. അടിമാലിയില്‍ എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.

ഈഴവരെ തകര്‍ക്കാന്‍ പിണറായിയും അച്യുതാനന്ദനും ഒന്നിച്ചിരിക്കുകയാണ്. അധികാരത്തിലെത്താന്‍ എന്തും ചെയ്യാന്‍ സി.പി.എമ്മിന് മടിയില്ല. തന്നെ തെറി പറയുക എന്ന ലക്ഷ്യത്തോടെയാണ് വി.എസിനെ സി.പി.എം ഇറക്കി വിട്ടിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി.എസിന് ഒരു ചുക്കും ചുണ്ണാന്പും അറിയില്ല, സവര്‍ണര്‍ എഴുതി കൊടുക്കുന്നത് നോക്കി വായിക്കുകയാണ് വി.എസ്. ചെയ്യുന്നത്. എസ്.എന്‍.ഡി.പിയുടെ കണക്കുകളെ കുറിച്ച് ചോദിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്ത് അവകാശമാണുള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

എല്ലാ സമുദായങ്ങള്‍ക്കും ജാതി പറയാം. എന്നാല്‍, ഈഴവര്‍ ജാതി പറയാന്‍ പാടില്ല. മുസ്ലീം ലീഗ് ഒരു സമുദായത്തിന്റെ മാത്രം പാര്‍ട്ടിയാണ്. ക്രിസ്ത്യാനികളുടെ മാത്രം പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ഇപ്പോള്‍ കാന്തപുരം പാര്‍ട്ടിയുണ്ടാക്കാന്‍ പോകുന്നു. തൃശൂര്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഉണ്ടാക്കാനും പോകുന്നു. ആര്‍ക്കും പരാതി ഇല്ല, ഈഴവന്‍ ജാതി പറഞ്ഞാല്‍ എന്തോ വലിയ പാതകം ചെയ്തതു പോലെയാണ്. സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി എടുത്ത് നോക്കിയാല്‍ ദിവസവും ശ്രീനാരായണ ഗുരു മാത്രമേയുള്ളു. പോളിറ്റ് ബ്യൂറോ മെമ്പര്‍മാര്‍ എന്നാണ് ഗുരു സമാധിയില്‍ പോകാന്‍ തുടങ്ങിയതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

Share this news

Leave a Reply

%d bloggers like this: