ഡബ്ലിന്‍: 11200 ലേറെ വരുന്ന മൂന്ന് വയസുകാര്‍ക്ക് അപകടങ്ങള്‍ മൂലം പരിക്ക് പറ്റി ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് അയര്‍ലന്‍ഡാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍കുട്ടികളെ അപേക്ഷിച്ച് പരിക്ക് കൂടുതല്‍ പറ്റുന്നത് ആണ്‍കുട്ടികള്‍ക്കാണ്. പ്രൈമറി കെയര്‍ മേഖലയില്‍ കുട്ടികളുടെ പരിചാരകര്‍ക്ക് ദീര്‍ഘകാലമായി രോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ ഇവരുടെ പരിചരണത്തിലുള്ള കുട്ടികള്‍ക്ക് പരിക്ക് കൂടുതലാണ്. ഒരു രക്ഷിതാവിന്‍റെ സംരക്ഷണത്തില്‍ കഴിയുന്നവരും വീട്ടില്‍ മറ്റ് കുട്ടികളും ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് പരിക്കേറെയുണ്ടാകന്‍ സാധ്യതയുണ്ട്. വിദ്യാഭ്യാസം കുറഞ്ഞ കെയറര്‍മാരുടെ പരിചരണത്തിലുള്ള കുട്ടികള്‍ക്കും പരിക്കുകള്‍ ഏല്‍ക്കുന്നത് കൂടുതലാണ്. ഈ വിധകാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കുട്ടികള്‍ക്ക് ഏല്‍ക്കുന്ന പരിക്ക് ഉയര്‍ന്ന തോതിലാണ്.
ഐപിച്ച് സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അനലിസ്റ്റായ ജൂഡ് കോസ്ഗ്രോവ് കുട്ടികളെ പരിക്ക് പറ്റി ആശുപത്രി പരിചരണത്തിന് കൊണ്ട് വരേണ്ടി വരുന്നത് അയര്‍ലന്‍ഡില്‍ സാധാരണയാണെന്ന് വ്യക്തമാക്കുന്നു. അസുഖമുള്ള കെയറര്‍മാരുടെ പരിചരണത്തില്‍ കഴിയുന്നവരെയാണ് ഇത്തരം പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കുട്ടികള്‍ക്ക് അവരുടെ വീട്ടിലും ചുറ്റുപാടും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതിന്‍റെ ആവശ്യകതയാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത് ആണ്‍കുട്ടികളുടെ വളര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ വളരെയേറെ അപകടങ്ങള്‍ക്ക്സാധ്യതയുണ്ടെന്നാണ്. 0-15 വയസ് വരെയുള്ള പ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് പറ്റുന്ന പരിക്കുകളേക്കാള്‍ 24 ശതമാനം അധികമാണ് ആണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്നത്. പതിനാല് വയസ് വരെയുള്ള കുട്ടികള്‍ക്കിടയിലെ മരണങ്ങളില്‍ 28 ശതമാനം വരെ അപകടങ്ങളില്‍ നിന്നാണ്. ആകെ ജനസംഖ്യയ്ക്ക് സംഭവിക്കുന്ന അപകടങ്ങളുടെയും പരിക്കുകളുടെയും നിരക്ക് എടുത്താല്‍ കുട്ടികളിലെ നിരക്ക് കൂടുതലാണ്.
7.9 മില്യണ്‍ കുട്ടികളാണ് യൂറോപ്യന്‍ യൂണിയനില്‍ പരിക്ക് മൂലം ചികിത്സയിലാകുന്നത്. ആശുപത്രികളില്‍ പരിക്ക് മൂലം എത്തുന്നതിന്‍റെ 19 ശതമാനം വരുമിത്. ഏന്നാല്‍ പതിനാല് വയസ് വരെയുള്ള കുട്ടികള്‍ മേഖലയില്‍ ആകെ ജനസംഖ്യയുടെ 16 ശതമാനമാണെന്ന വസ്തുതയും പരിഗണിക്കണം.