ഡബ്ലിന്‍: അടുത്ത തവണ മന്ത്രി സഭയില്‍ തുല്യമായ പങ്കാളിത്തം സ്ത്രീകള്‍ക്കും വേണമെന്നാവശ്യപ്പെട്ട് എന്‍ഡ കെന്നി. അധികാരം ലഭിക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനങ്ങള്‍ പുരുഷന്മാരുടേതിന് സമാനമായ തോതില്‍നല്‍കാന്‍ താത്പര്യമുള്ളതായി കെന്നി പറയുന്നു. രാഷ്ട്രീയ നേതാക്കള്‍ ഭരണ തലത്തില്‍ സ്ത്രീ പങ്കാളിത്തം ഉയര്‍ത്തുന്നതിന് വേണ്ടി വാദിക്കുന്നുണ്ട്. ഇലക്ഷനെ നേരിടുന്നത് മറ്റ് സ്ത്രീ പുരുഷ തുല്യതകള്‍ ഉറപ്പ് വരുത്തുന്ന നടപടപികള്‍കൂടി മുന്നോട്ട് വെച്ചായിരിക്കണമന്നും ഒരു കൂട്ടര്‍ വാദിക്കുന്നു. 50-50 എന്ന നിലയില്‍ മന്ത്രിസ്ഥാനങ്ങള്‍ വിഭജിക്കുന്നതിന് താത്പര്യമുണ്ട്. നേരത്തെയും താനിത് പറഞ്ഞിട്ടുള്ളതാണെന്നും കെന്നി വ്യക്തമാക്കി. വിവിധ ബോര്‍ഡുകളില്‍ നാല്‍പത് ശതമാനം ഇപ്പോള്‍ സ്ത്രീകളാണ്.
രാഷ്ട്രീയ ലേഖകരുമായി സംസാരിക്കവെയാണ് കെന്നി ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചത്. പതിനഞ്ചംഗ മന്ത്രി സഭയില്‍ നാല് പേരായിരുന്നു സ്ത്രീകളുണ്ടായിരുന്നത്. ബര്‍ട്ടന്‍, ഫിറ്റ്‌സ് ജെറാള്‍ഡ്, ജാന്‍ ഒ സള്ളിവന്‍, ഹീതര്‍ ഹംഫ്രേയ്‌സ് എന്നിവരായിരുന്നു മന്ത്രിസഭയിലെ സ്ത്രീ സാന്നിധ്യക്കാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സ്ഥാനാര്‍ത്ഥികളില്‍ മുപ്പത് ശതമാനം പേരെ സ്ത്രീകളെന്ന നിലയിലാണ് നിര്‍ദേശിക്കേണ്ടത്. ഇതിന് കഴിയാത്ത പാര്‍ട്ടികള്‍ക്ക് പിഴ വരും. സര്‍ക്കാരിന്റെ ധനസഹായവും കുറയ്ക്കും. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് തുല്യ അവസരം വേണമെന്ന് വ്യക്തമാക്കുന്ന ലോബിയിങ് ഗ്രൂപ്പിന്റെ കണക്ക് പ്രകാരം 2011 പൊതു തിരഞ്ഞെടുപ്പില്‍ ആകെ 566 സ്ഥാനാര്‍ത്ഥികളില്‍ 86 പേരായിരുന്നു സ്ത്രീകള്‍. 166 ഡയല്‍ സീറ്റുകളില്‍ 25 എണ്ണമായിരുന്നു സ്ത്രീകള്‍ ജയിച്ചത്. അതായത് 15 ശതമാനം സീറ്റിലേക്ക് വിജയിക്കുകയുംചെയ്തു. ഡബ്ലിനിലെ പാര്‍ലമെന്റില്‍ ഇത്രയും അധികം സ്ത്രീ ജനപ്രതിനിധികള്‍ എത്തുന്ന ആദ്യമായിട്ടായിരുന്നു.
ആകെ സ്ഥാനാര്‍ത്ഥികളില്‍ 15 ശതമാനം ആണിത്. 2014 ഉപതിരഞ്ഞെടുപ്പില്‍ ഇത് 16 ശതമാനം ആയിഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ 35 വര്‍ഷമായി വര്‍ധനവെന്ന് പറയുന്നത് കേവലം അഞ്ച് ശതമാനം മാത്രമാണെന്നതും ശ്രദ്ധിക്കേണ്ടതാണ്.