ന്യൂഡല്‍ഹി: ഹരിയാനയിലെ ജാട്ട് സമുദായത്തിന് ഒബിസി സംവരണം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറാതെ നേതാക്കള്‍. രോഹ്തകിലും സോനാപാട്ടിലും പുതിയ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രദേശത്തെ ദേശീയപാതകള്‍ പ്രക്ഷോഭകര്‍ ഉപരോധിക്കുന്നതിനെ തുടര്‍ന്ന് നഗരങ്ങളിലെ ഗതാഗതം സ്തംഭനാവസ്ഥയില്‍. സംവരണം സംബന്ധിച്ച ഉറപ്പ് രേഖാമൂലം നല്‍കണമെന്നാണ് പ്രക്ഷോഭകരുടെ ഇപ്പോഴത്തെ ആവശ്യം. ഒന്‍പത് ദിവസത്തെ പ്രക്ഷോഭത്തിസല്‍ 12 പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഡല്‍ഹിയിലേക്ക് കുടിവെള്ളമെത്തിക്കുന്ന മുനക് കനാലിലൂടെയുള്ള ജലവിതരണം പ്രക്ഷോഭകര്‍ തടസപ്പെടുത്തിയതോടെ കടുത്ത കുടിവെള്ള ക്ഷാമത്തിലായിരുന്നു തലസ്ഥാനം. പ്രശ്‌നം പരിഹരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചു. മുനക് കനാലിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതോടെ ഡല്‍ഹിയിലെ കുടിവെള്ള പ്രതിസന്ധി ഉടനടി പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.
ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഹരിയാനയില്‍ നിയമസഭയില്‍ സംവരണ വിഷയം അവതരിപ്പിച്ച് ജാട്ട് സമുദായത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തമെന്ന് ഉറപ്പ് നല്‍കിയതോടെ പ്രക്ഷോഭത്തിന് ഇന്നലെ അയവ് വന്നിരുന്നു. എന്നാല്‍ രേഖാമുലം ഉറപ്പ് കിട്ടാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ജാട്ട് സമുദായക്കാര്‍.