പി.ജയരാജന് വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമെന്ന് ഡോക്ടര്‍മാര്‍. നാലു തവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ജയരാജന്‍ തനിക്ക് ഇടയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പരിശോധനയിലൊന്നും കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ വിദഗ്ധ പരിശോധനകള്‍ക്കായി ഡോക്ടര്‍മാര്‍ മറ്റ് ആശുപത്രികള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. എന്നാല്‍, ഹൃദയാഘാതത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇക്കാര്യം കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ഒരുമാസത്തോളമായി തുടര്‍ച്ചയായി തലകറക്കം അനുഭവപ്പെടാറുണ്ടെന്ന് ജയരാജന്‍ അറിയിച്ചതിനെ തുടര്‍ന്ന് കാര്‍ഡിയോളജി ഐസിയുവിലേയ്ക്ക് അദ്ദേഹത്തെ മാറ്റിയെങ്കിലും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനായിരുന്നില്ല.

Share this news

Leave a Reply

%d bloggers like this: