പത്ത് വയസുകാരന്റെ കൊലപ്പെടുത്താനുള്ള കാരണങ്ങള്‍ തുറന്നു പറഞ്ഞ് പ്രതി

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ 10 വയസുകാരനെ കുത്തികൊലപ്പെടുത്തിയതിന് പിന്നില്‍ പ്രതിക്ക് കുട്ടിയുടെ പിതാവിനോടുള്ള മുന്‍ വൈരാഗ്യം. മയക്കുമരുന്നിന് അടിമയായ അജിയാണ് പുല്ലേപ്പടി പറപ്പള്ളി ജോണിന്റെ മകന്‍ റിസ്റ്റിയെ കുത്തിക്കൊന്നത്. റിസ്റ്റിയുടെ പിതാവ് ജോണിനോട് അജിക്ക് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നു. പ്രതി ടൈല്‍സ് ഒട്ടിക്കുന്ന ജോലിക്കും മറ്റും മുന്‍പ് പോയിരുന്നു എങ്കിലും പിന്നീട് ഇയാള്‍ക്ക് പണി ഇല്ലാതായി. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കുട്ടിയുടെ പിതാവ് ജോണ്‍ ആണെന്നാണ് അജി പറയുന്നത്. ഇതിന്റെ പേരിലായിരുന്നു വൈരാഗ്യം.

താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ജോണിന്റെ സുഹൃത്തുക്കള്‍ ചോദ്യം ചെയ്തിരുന്നതായി അജി പോലീസിന് മൊഴി നല്‍കി. ഇതിന് പിന്നിലും ജോണ്‍ ആണെന്നായിരുന്നു അജി വിശ്വസിച്ചിരുന്നത്. ഇതും വൈരാഗ്യത്തിന് കാരണമായി. അജി പതിവായി അമ്മയെ ഉപദ്രവിക്കുമ്പോള്‍ രക്ഷയ്ക്കായി ആശ്രയിച്ചിരുന്നത് ജോണിന്റെ വീട്ടിലായിരുന്നു. ഇത് പ്രതിക്ക് ഇഷ്ടമായിരുന്നില്ല, മാത്രമല്ല ജോണിനോട് നിരന്തരമായി ഇയാള്‍ പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആദ്യമൊക്കെ നല്‍കിയിരുന്നെങ്കിലും അജി പണം മയക്കുമരുന്ന് വാങ്ങാന്‍ ഉപയോഗിക്കുന്നതായി മനസിലാക്കിയതിനെത്തുടര്‍ന്ന് കൊടുക്കാതായി. അജി അക്രമകാരിയാകുമ്പോള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ മുന്‍കൈ എടുത്തതും പലപ്പോഴും ആശുപത്രിയില്‍ കൊണ്ടുപോയതും ജോണിന്റെ ഓട്ടോറിക്ഷയിലായിരുന്നു. ഇതെല്ലാം വൈരാഗ്യത്തിന് കാരണമായി.

ജോണിനോടുള്ള മുന്‍ വൈരാഗ്യമാണ് കുട്ടിയെ കുത്തിക്കൊല്ലുന്നതിലേക്ക് അജിയെ നയിച്ചതെന്നാണ് പോലീസിനോട് ഇയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മുന്‍പ് ഇത്തരത്തില്‍ ജോണിന്റെ കുടുംബത്തെ പ്രതി ആക്രമിച്ചതായി വിവരം ഇല്ലെന്നാണ് പൊലീസ് പറയുന്നത്. മയക്കുമരുന്ന് കിട്ടാതെ അക്രമാസക്തനാകുമ്പോള്‍ അമ്മയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെങ്കിലും നാട്ടുകാര്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടായിരുന്നതായി അറിവില്ല. എന്നാല്‍, ജോണിനോട് ഇക്കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയതിനുശേഷമെ ഇയാള്‍ പറയുന്ന കാര്യങ്ങളില്‍ എത്രത്തോളം സത്യമുണ്ടെന്ന കാര്യത്തില്‍ വ്യക്തത വരൂ എന്ന് പൊലീസ് പറയുന്നു. പൊലീസ് കസ്റ്റഡിയിലുള്ള ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. എറണാകുളം സെന്‍ട്രല്‍ സിഐ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: