ഡബ്ലിന്‍: നൂറ് കണക്കിന് ഐറിഷുകാര്‍ ഇപ്പോഴും ഇലക്ട്രോ ഷോക്ക് തെറാപ്പിക്ക് വിധേയരാകുന്നതായ റിപ്പോര്‍ട്ട്. ഇലക്ട്രോ ഷോക്ക് തെറാപ്പി( ഇ.സി.ടി) നിര്‍ത്തലാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. 2013ല്‍ 257 പേരാണ് 2,217 വട്ടം ഇലക്ട്രോ കണ്‍വല്‍സീവ് തെറാപിക്ക് വിധേയരായിട്ടുള്ളത്.
കഴിഞ്ഞ മാസമാണ് 16 കാരിക്ക് ഇലക്ട്രോ ഷോക്ക് തെറാപ്പി നല്‍കുന്നതിനായി എച്ച്.എസ്.ഇ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് നേടിയത്. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനെന്നാണ് അപേക്ഷയില്‍ ചൂണ്ടികാട്ടിയിരുന്നത്. തികച്ചും മാനസിക സമ്മര്‍ദ്ദത്തിലകപ്പെട്ട പെണ്‍കുട്ടിക്ക് ഭക്ഷണം കഴിക്കുന്നതിനെല്ലാം ബുദ്ധിമുട്ടായിരുന്നു. തെറാപ്പിക്കായി പെണ്‍കുട്ടി വിസമ്മതിച്ചതോടെയാണ് കോടതിയെ സമീപിച്ചത്.
2001 ലെ മെന്റല്‍ ഹെല്‍ത്ത് ആക്ടിലെ ആര്‍ട്ടിക്കിള്‍ 59 ബി പ്രകാരം രോഗിയുടെ സമ്മതമില്ലെങ്കിലും ഇ.സി.ടി നല്‍കാം എന്നാണ്. അയര്‍ലന്‍ഡിലെ 17 കേന്ദ്രങ്ങളിലാണ് ഇ.സി.ടി നടത്തുന്നത്.
ഈ ആഴ്ച കോര്‍ക്കിലുള്ള ഒരു സൈക്യാട്രിക് സര്‍വൈവര്‍ ഗ്രൂപ്പായ മൈന്‍ഡ് ഫ്രീഡം ഗ്രൂപ്പ് ഈ ചികിത്സാ രീതിക്കെതിരെ പ്രതിഷേധമാര്‍ച്ച് നടത്തും. ഇസിടി കാലപ്പഴക്കം ചെന്നതും മനുഷ്യത്വരഹിതവുമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. മാനസികാഘാതം, തലച്ചോറിനേല്‍ക്കുന്ന ക്ഷതം, ഓര്‍മ്മക്കുറവ് എന്നിവ ഇതുമൂലം സംഭവിക്കാമെന്നും വിമര്‍ശനമുയരുന്നുണ്ട്.