കണ്ണൂര്‍: സംസ്ഥാനത്ത് ഇടതു പക്ഷത്തിന്റെ വിജയത്തിന് പിന്നാലെ വ്യാപകമായ അക്രമം. പിണറായില്‍ ഉണ്ടായ ബോംബേറില്‍ ഒരാള്‍ മരിച്ചു. അഞ്ച് ജില്ലകളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കൊലപാതകം അടക്കമുള്ള അക്രമസംഭവങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് 7.30 മുതല്‍ 24 മണിക്കൂറാണ് നിരോധനാജ്ഞ. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ചില പഞ്ചായത്തുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ണൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മുന്‍വര്‍ഷങ്ങളിലും തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം നേടിയാല്‍ അതേതുടര്‍ന്ന് സംസ്ഥാനത്ത് വ്യപകമായി അക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. ഇതിന് സമാനമായാണ് ഇപ്പോള്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നത്. പല സ്ഥലങ്ങളിലും അക്രമങ്ങള്‍ക്ക് സിപിഐഎമ്മിന്റെ സാന്നിധ്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ധര്‍മ്മടം മണ്ഡലത്തിലായിരുന്നു ആദ്യസംഘര്‍ഷം റിപ്പോര്‍ട്ടു ചെയ്ത്. ധര്‍മ്മടത്ത് പിണറായി വിജയന്റെ വിജയാഘോഷത്തിന് നേര്‍ക്കുണ്ടായ ബോംബേറില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കമ്പില്‍മൊട്ട സ്വദേശി രവീന്ദ്രന്‍ കൊല്ലപ്പെട്ടു. ബിജെപിക്കാരാണ് ആക്രമണം നടത്തിയതെന്ന് സിപിഐഎം ആരോപിച്ചു. തെരഞ്ഞെടുപ്പു ഫലം വന്നതിന് പിന്നാലെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ചാലാട് സിപിഎമ്മുകാര്‍ ബിജെപി ഓഫിസ് അടിച്ചു തകര്‍ത്തു. അമ്പാടിമുക്കില്‍ ബിജെപി പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തു. പള്ളിക്കുന്നില്‍ കോണ്‍ഗ്രസ്ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയും അക്രമമുണ്ടായി. കണ്ണൂരില്‍ വ്യാപകമായ രീതിയില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സംഘര്‍ഷമുണ്ടായി. കാസര്‍കോട് ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ ഒരാഴ്ചത്തേക്ക് നിരോധജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണലിനെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ സംഘര്‍ഷം പടര്‍ന്നതോടെ കാസര്‍കോട് , മഞ്ചേശ്വരം, കാഞ്ഞങ്ങാട് താലൂക്കുകളില്‍ ഒരാഴ്ചത്തേക്ക് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് ആറങ്ങാടിയില്‍ സിപിഎം – മുസ്‌ലിം ലീഗ് സംഘര്‍ഷം. സിപിഐഎം പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. മുസ്‌ലിം ലീഗ് ഓഫിസിന് നേരെ കല്ലേറുണ്ടായി. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കാസര്‍കോട് ഗവ. കോളജ് വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ മുസ്‌ലിം ലീഗ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് ലാത്തി വീശി. ഇരുവിഭാഗവും തമ്മില്‍ കല്ലേറുമുണ്ടായി. കാസര്‍കോട് ഉളിയത്തടുക്കയില്‍ യുഡിഎഫ് ബിജെപി പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. കാഞ്ഞങ്ങാട്ട് വിജയിച്ച എല്‍ഡിഎഫിലെ ഇ.ചന്ദ്രശേഖരന്റെ പര്യടന വാഹനത്തിനു നേരെ മാവുങ്കാലില്‍ കല്ലേറുണ്ടായി. ചന്ദ്രശേഖരനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എ.കെ.നാരായണനും വാഹനത്തിന്റെ െ്രെഡവര്‍ക്കും അടക്കം പരിക്കേറ്റു. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പരുക്കേറ്റ എ.കെ.നാരായണനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇ.ചന്ദ്രശേഖരന്റെ വലതു കൈമുട്ടിനു താഴെ മുറിവേറ്റിട്ടുണ്ട്. വെള്ളിക്കോത്ത് വാഹനങ്ങള്‍ തടയുന്നു.ുീഹശരലമേേമരസ
കോഴിക്കോട് ജില്ലയിലെ ചെമ്മരത്തൂരില്‍ ബോംബേറില്‍ രണ്ടു പേര്‍ക്ക് പരിക്ക്. ചെമ്മരത്തൂരിലെ ലീഗ് പ്രവര്‍ത്തകന്‍ കുഞ്ഞബ്ദുള്ളയുടെ വീടിനു നേരെ ഇന്നലെ രാത്രിയാണ് ബോംബേറുണ്ടായത്. അക്രമത്തെ തുടര്‍ന്ന് കോഴിക്കോട് റൂറലില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചു ദിവസത്തേക്കാണ് നിരോധനാജ്ഞ. തിരുവള്ളൂര്‍, ഒഞ്ചിയം, വില്ല്യാപ്പള്ളി എന്നിവിടങ്ങളില്‍ ആഹ്ലാദ പ്രകടനത്തോട് അനുബന്ധിച്ച് അക്രമം. തിരുവളള്ളൂരില്‍ കല്ലേറില്‍ ചിലര്‍ക്ക് പരുക്കേറ്റു. എസ്‌ഐ: കെ. നൗഫലിന് കല്ലേറില്‍ പരുക്കേറ്റു. പൊലീസിനു നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞതായി പരാതിയുണ്ട്. ഒഞ്ചിയത്ത് കുന്നുമ്മക്കരയില്‍ ആര്‍എംപി ഓഫിസും ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തു. വില്ല്യാപ്പള്ളിയില്‍ യുഡിഎഫ് എല്‍ഡിഎഫ് പ്രകടനം മുഖാമുഖം നടത്തിയിതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം.
ഇടുക്കി ജില്ലയില്‍ എസ്. രാജേന്ദ്രന്റെ വിജയാഹ്ലാദപ്രകടനത്തിനിടയില്‍ എല്‍ഡിഎഫ് – യുഡിഎഫ് സംഘര്‍ഷം. ഒരു പൊലീസുകാരന് പരുക്കേറ്റു. കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് കാഞ്ഞിരത്തില്‍ സിപിഎം – ബിഡിജെഎസ് സംഘര്‍ഷം. അഞ്ചു പേര്‍ക്കു പരുക്കേറ്റു. സിപിഎം പ്രവര്‍ത്തകരായ നിസാമുദീന്‍ (32), അനൂപ് പി.രാജ് (30) സരുണ്‍ സന്തോഷ് (24) പ്രവീണ്‍ തമ്പി (30), സുധീ (25) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ പ്രകടനമായി പോയവരെ ബിഡിജെഎസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.
കുമരകത്ത് ബിജെപി പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു. പരുക്കേറ്റ പ്രവര്‍ത്തകനെ ആശുപത്രിയില്‍ കൊണ്ടുവന്ന ബിജെപിക്കാരെ സിപിഎം തടഞ്ഞു. പിന്നെ പൊലീസ് വന്നാണ് ആശുപത്രിയിലാക്കിയത്. നേരത്തെ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ഇവിടെ വെട്ടേറ്റിരുന്നു.
-എസ്‌കെ-