കേരളം ചുവന്നു; നേമത്ത് താമര വിരിഞ്ഞു

തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ഫലങ്ങള്‍ ശരിവെച്ച് കേരളത്തില്‍ ഇടതു മുന്നണി 91 സീറ്റ് നേടി അധികാരത്തിലേക്ക്. യുഡിഎഫ് 47 സീറ്റിലൊതുങ്ങിയപ്പോള്‍ ബിജെപി ചരിത്രത്തിലാദ്യമായി ഒരു സീറ്റ് നേടി. നേമത്ത് ഒ. രാജഗോപാലിലൂടെയാണ് ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നത്. എല്ലാ മുന്നണികള്‍ക്കും എതിരെ മത്സരിച്ച പിസി ജോര്‍ജ് പൂഞ്ഞാറില്‍ ചരിത്രവിജയം നേടി. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, കെ ബാബു, പി കെ ജയലക്ഷമി, കെ.പി.മോഹനന്‍ എന്നിവര്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയില്‍ ഭൂരിപക്ഷം കുറഞ്ഞു. സ്പീക്കര്‍ എന്‍ ശക്തന്, ചീഫ് വീപ്പ് തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ പരാജയപ്പെട്ടു. നിലമ്പൂരില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മണ്ഡലം വര്‍ഷങ്ങള്‍ക്ക് ശേഷം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. ആര്യാടന് മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തി പി വി അന്‍വര്‍ വിജയിച്ചു. മുവാറ്റുപുഴയില്‍ ജോസഫ് വാഴക്കന്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി. കെ. ബാബുവിനെ പരാജയപ്പെടുത്തി എം സ്വരാജും പട്ടാമ്പിയില്‍ സിപി മുഹമ്മദിനെ പരാജയപ്പെടുത്തി മുഹമ്മദ് മുഹ്‌സിനും വിജയിച്ചു. താനൂരില്‍ അബ്ദു റഹ്മാന് രണ്ടത്താണി തോറ്റു. കല്‍പ്പറ്റയില്‍ എംവി ശ്രേയാംസ് കുമാറിനെ സികെ ശശീന്ദ്രന് പരാജയപ്പെടുത്തി. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ കെ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ കെസി ജോസഫ് എന്നിവര്‍ പരാജയപ്പെട്ടു. ഇവരുടെ പരാജയത്തോടെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരള കോണ്‍ഗ്രസ് എം പിളര്‍ത്തി രൂപീകരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് അപ്രസക്തമായി. ആര്‍എസ്പി കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്. ആര്‍എസ്പി നേതാവ് എ.എ.അസീസ് ഇരവിപുരത്ത് 28,830 വോട്ടിന് പരാജയം ഏറ്റുവാങ്ങി. ചവറയില്‍ ഷിബു ബേബി ജോണും കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും പരാജയപ്പെട്ടു.

ബിജെപി ബിഡിജെഎസ് സംഖ്യം ഫലം കണ്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം രംഗത്തിറക്കി നടത്തിയ പ്രചണ്ഢമായ പ്രചാരണത്തിനൊടുവില്‍ ഒ രാജഗോപാലിന്റെ മാത്രം വിജയം കൊണ്ട് എന്‍ഡിഎയ്ക്ക് തൃപ്തിപ്പെടേണ്ടേിവന്നു. ബിജെപി വിജയിക്കുമെന്ന് അവകാശപ്പെട്ട കഴക്കൂട്ടം, മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട്, വട്ടിയൂര്‍ക്കാവ്, ചെങ്ങന്നൂര്‍, തിരുവനന്തപുരം സീറ്റുകളില്‍ കടുത്ത ത്രികോണ മത്സരം കാഴ്ചവെയ്ക്കാനായെങ്കിലും വിജയിക്കാനായില്ല. വട്ടിയൂര്‍ക്കാവില് കുമ്മനം രാജശേഖരനും കഴക്കൂട്ടത്ത് വി മുരളീധരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും കാസര്‍കോട് രവീശ തന്ത്രി കുണ്ടാറും മലമ്പുഴയില് സി കൃഷ്ണകുമാറും രണ്ടാം സ്ഥാനത്തെത്തി. ഇതില്‍ കെ സുരേന്ദ്രന്‍ 89 വോട്ടിനാണ് പരാജയപ്പെട്ടത്. പാലക്കാട് സിപിഐഎമ്മിന്റെ എന്‍എന്‍ കൃഷ്ണദാസിനേയും കഴക്കൂട്ടത്ത് വാഹിദിനെയും മഞ്ചേശ്വരത്ത് ഇടതുമുന്നണിയുടെ സിഎച്ച് കുഞ്ഞമ്പുവിനെയും കാസര്‍കാട് ഐഎന്‍എലിന്റെ ഡോ എ എ അമീനെയും വട്ടിയൂര്‍ക്കാവില് സിപിഐഎമ്മിന്റെ ടിഎന്‍ സീമയെയും മലമ്പുഴയില്‍ കോണ്ഗ്രസിന്റെ വിഎസ് ജോയിയേയും ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളിമാറ്റി. ചെങ്ങന്നൂരില്‍ പിസി വിഷ്ണുനാഥിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി അഡ്വ. പി എസ് ശ്രീധരന്‍ പിള്ള രണ്ടാം സ്ഥാനത്തെത്തി. സിപിഐഎമ്മിന്റെ കെകെ രാമചന്ദ്രന് നായരാണ് ഇവിടെ വിജയിച്ചത്.

തൃശൂര്‍, കൊല്ലം, കണ്ണൂര്‍ ജില്ലകളിലാണ് ഇടതു തരംഗം ആഞ്ഞുവീശിയത്. അഴിമതി ആരോപണവിധേയരായ മന്ത്രിമാരും എംഎല്‍എമാരും പരാജയപ്പെട്ടു. മൂന്നു മാധ്യമ പ്രവര്‍ത്തകരാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതില്‍ ആറന്മുളയില്‍ വീണാ ജോര്‍ജ് വിജയിച്ചപ്പോള്‍ അഴിക്കോട് എംവി നികേഷ് കുമാറും തൃക്കാക്കരയില്‍ ഡോ സെബാസ്റ്റ്യന്‍ പോളും പരാജയപ്പെട്ടു. മത്സരിച്ച സിനിമ താരങ്ങളില്‍ കെ ബി ഗണേഷ് കുമാറും മുകേഷും വിജയിച്ചപ്പോള്‍ ജഗദീഷും ഭീമന്‍ രഘുവും പരാജയപ്പെട്ടു.

വടക്കാഞ്ചേരിയില്‍ കേടുവന്ന യന്ത്രത്തിലെ വോട്ടുകള്‍ കണ്ടെടുക്കാന്‍ ശ്രമിക്കണോ ആ ബൂത്തില്‍ റീ പോളിംങ് നടത്തണമെന്നോ എന്നു തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കലക്ടര്‍ സന്ദേശം നല്‍കി. ഇതിനിടെ എല്‍ഡിഎഫ് റീ പോളിംങ് ആവശ്യപ്പെട്ടു. ഇവിടെ മൂന്നു വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ഥി അനില്‍ അക്കര 3 വോട്ടുകള്ക്ക് ലീഡ് ചെയ്യുകയാണ്. കേടുവന്ന യന്ത്രത്തിലെ 960 വോട്ടുകളാണ് എണ്ണാനുള്ളത്.
മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായ പി.കെ ജയലക്ഷ്മി തോറ്റതും യിഡിഎഫിന് നാണക്കേടായി. അതേസമയം, സീറ്റ് നല്‍കരുതെന്ന് സുധീരന്‍ വാശിപിടിച്ച മന്ത്രിമാരില്‍ ചിലര്‍ വിജയിക്കുകയും ചെയ്തു. അട്ടിമറി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു പാലായില്‍ കെ.എം. മാണി അവസാന നിമിഷം വിജയിച്ചുകയറിയത് കേരള കോണ്‍ഗ്രസിന് ആശ്വാസമായി. ആര്‍.എസ്.പിക്കും ജെ.ഡി.യുവും കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് നല്‍കിയത്. തുടക്കം മുതല്‍ എല്‍.ഡി.എഫ് ഉയര്‍ത്തിയ ആത്മവിശ്വാസം ഫലത്തിലും തെളിഞ്ഞു. മികച്ച വിജയം തന്നെ നേടാനായി. സര്‍ക്കാരിനെതിരെ ബാര്‍ കോഴ അടക്കമുള്ള അഴിമതിയും സോളാര്‍ കേസുമൊക്കെ ആയുധമാക്കിയായിരുന്നു ഇടതുമുന്നണിയുടെ പോരാട്ടം.സി.പി.എമ്മിനും തിളക്കമാര്‍ന്ന വിജയമാണ് ലഭിച്ചത് 64 സീറ്റാണ് സി.പി.എം ഒറ്റയ്ക്ക് നേടിയത്. ഇക്കുറി ബി.ജെ.പി പ്രകടനം ശ്രദ്ധേയമാണ്. ഒരിടത്ത് താമര വിരിയിച്ച ബി.ജെ.പി ചില മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്നാംശക്തിയായി ബി.ജെ.പി വളര്‍ന്നുവരുന്നു എന്ന സൂചന നല്‍കുന്ന പ്രകടനമായിരുന്നു ഇക്കുറി. അതേസമയം, പാര്‍ട്ടി പ്രതീക്ഷിച്ചതുപോലെ വിജയം നേടാനായില്ല. ഒ. രാജഗോപാലിലൂടെ വിജയം നേടാനായി എന്നുമാത്രം. സഖ്യ കക്ഷിയായ ബി.ഡി.ജെ.എസിന് ഒരു സീറ്റുപോലും നേടാനാകാത്തതും ബി.ജെ.പി സഖ്യത്തെ നിരാശയിലാഴ്ത്തി.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: