പെരുമ്പാവൂര്‍: ജിഷ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ അമ്മ രാജേശ്വരിക്ക് ഒപ്പം യുഡിഎഫ് ഉന്നത നേതാവിനോട് അടുത്ത ബന്ധമുള്ള വനിതയുണ്ടായിരുന്നതായി സ്ഥിരീകരണം. പുഷ്പ വര്‍ഗീസ് എന്ന വനിത നേതാവ് രാജേശ്വരിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ ചാനലുകളില്‍ വന്നിരുന്നു. ഇവര്‍ ആശുപത്രിയില്‍ എത്തിയതിന് പിന്നില്‍ ഗുഡലക്ഷ്യങ്ങള്‍ ഉണ്ടായിരിന്നിരിക്കാമെന്നാണ് രാജേശ്വരിയുടെ ബന്ധുക്കളില്‍ ചിലരുടെ ആരോപണം.
ജിഷയുടെ പിതൃത്വം സംബന്ധിച്ച് ആരോപണം നേരിടുന്ന പി.പി തങ്കച്ചന്റ പാര്‍ട്ടിക്കാരിയാണ് ഇവരെന്നും രാജേശ്വരിയെ സ്വാധിനിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഇവര്‍ ആശുപത്രീയില്‍ എത്തിയതെന്നുമാണ് ആക്ഷേപം ഉയരുന്നത്. രാജേശ്വരി മുതിര്‍ന്ന യുഡിഎഫ് നേതാവിന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നുവെന്നും ഇതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് ജിഷയുടെ മരണത്തിന് കാരണമെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിച്ചിരുന്നു. ഇതിനിടെ രാജേശ്വരിയെ അറിയില്ലെന്നും വാദം തെറ്റാണെന്നും തങ്കച്ചനും വിശദീകരിച്ചു. എന്നാല്‍ ജോലിക്ക് നിന്നത് ശരിയാണെന്നായിരുന്നു ജിഷയുടെ പിതാവ് പാപ്പുവിന്റെ നിലപാട്. ഇത് സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ വിഡിയോ പുറത്തുവരുന്നത്.
വിഷയത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നതിന് തെളിവായി ഇതിനെ ചൂണ്ടിക്കാണിക്കുന്നു. ആശുപത്രിയില്‍ പുഷ്പാ വര്‍ഗ്ഗീസ് എന്ന വനിതാ നേതാവ് എന്തിനാണ് എത്തിയതെന്നതും അന്വേഷിക്കണമെന്നാണ് ആവശ്യം. മഹിളാ കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലയിലെ പ്രധാന നേതാവാണ് പുഷ്പാ വര്‍ഗ്ഗീസ്. പെരുമ്പാവൂരില്‍ കോണ്‍ഗ്രസിലെ തങ്കച്ചന്‍ ഗ്രൂപ്പിലെ പ്രധാനിയും. ഈ സാഹചര്യത്തിലാണ് വനിതാ നേതാവിന്റെ സാന്നിധ്യം ബന്ധുക്കള്‍ ചര്‍ച്ചയാക്കുന്നത്. രാജേശ്വരിക്ക് തങ്കച്ചനോട് അടുപ്പമുള്ളവരുമായി ബന്ധമുണ്ടെന്നതിന്റെ തെളിവായി ഈ വിഡിയോയെ വിലയിരുത്തുകയും ചെയ്യുന്നു. ജിഷ കൊലക്കേസില്‍ തങ്കച്ചന്റെ മകനേയും പിഎയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ജിഷയുമായി ഒരു ബന്ധവുമില്ലെന്നാണ് ലഭിച്ച മൊഴി.
-എജെ-