മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കെന്ന് എഫ് ഐ ആര്‍

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് കേസില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കെന്ന് വിജിലന്‍സ് എഫ് ഐ ആര്‍. മൈക്രോഫിനാന്‍സ് ഇടപാടില്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ ആരോപണ വിധേയരായ അഞ്ചു പേര്‍ക്കുമെതിരെയും തെളിവുണ്ടെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. വെള്ളാപ്പള്ളി സമര്‍പ്പിച്ച ധനവിനിയോഗ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്നും ക്രമക്കേട് കണ്ടെത്തിയിട്ടും പിന്നോക്ക വികസന കോര്‍പ്പറേഷന്‍ പണം അനുവദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിന്നാക്ക വികസന കോര്‍പറഷേനില്‍ വ്യാജ വിനിയോഗ സര്‍ഫിക്കറ്റ് ഹാജരാക്കിയതിനും കോര്‍പറേഷനില്‍ നിന്ന് വായ്പയെടുത്ത 15.85 കോടി രൂപ കുറഞ്ഞ പലിശക്ക് വിതരണം ചെയ്യാത്തതിനും തെളിവ് ലഭിച്ചിട്ടുണ്ടെന്നും എഫ് ഐ ആറില്‍ വ്യക്തമാക്കുന്നു. ഇല്ലാത്ത സംഘങ്ങള്‍ക്കാണ് പണം നല്‍കിയിരിക്കുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. തട്ടിപ്പിനായി ഉദ്യോഗസ്ഥ തലത്തില്‍ വന്‍ ഗൂഢാലോചനയും സാമ്പത്തിക ക്രമക്കേടും നടത്തിയതായി വിജിലന്‍സ് കണ്ടെത്തി.

വെള്ളാപ്പളളി നേടേശനെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിനൊപ്പം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തിരുന്നു. വെള്ളാപ്പള്ളി ഉള്‍പ്പെടെ കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്. ഡോ.എം.എന്‍ സോമന്‍, കെ.കെ മഹേഷ്, ദിലീപ്കുമാര്‍, നജീബ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പ്രതികള്‍ക്കെതിരെ സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: