ഡോക്ടറാകാന്‍ ഇനി നെക്സ്റ്റ് പാസാകണമെന്ന നിയമം വരുന്നു

ഡോക്ടറാകാന്‍ ഇനി നെക്സ്റ്റ് (നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് ) എന്ന ഒരു പരീക്ഷ കൂടി പാസാകണമെന്ന നിയമം വരുന്നു.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഭേദഗതി ബില്ലിലാണ് നിര്‍ദേശമുള്ളത്.ഇത് സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സിലിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ടു. ബില്ല് നിലവില്‍ വരുന്നതോടെ എം.ബി.ബി.എസ് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ പ്രാക്ടീസ് ചെയ്യാനും നെക്സ്റ്റ് പാസാകേണ്ടതായി വരും.ആരോഗ്യ മേഖലയില്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിര്‍ദ്ദേശമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതോടൊപ്പം വിദ്യാര്‍ത്ഥികളുടെ കഴിവ് വിലയിരുത്താനും ഇത് സഹായകമാകുമെന്നും ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.പ്രധാനപ്പെട്ട മൂന്ന് പരീക്ഷകള്‍ക്ക് പകരമായും നെക്സ്റ്റ് ഉപയോഗപ്പെട്ടേക്കും. മെഡിക്കല്‍ പി.ജി സീറ്റുകളിലേക്ക് നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (NEET), കേന്ദ്ര ആരോഗ്യ സര്‍വീസുകളിലേക്ക് നടത്തുന്ന നിയമനങ്ങള്‍ക്കുള്ള പരീക്ഷ, വിദേശ മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷ എന്നിവയ്ക്ക് പകരം നെക്സ്റ്റ് മതിയാകും.ഓരോ കോളേജില്‍ നിന്നും നെക്സ്റ്റ് പാസാകുന്ന വിദ്യാര്‍ഥികളുടെ വിജയശതമാനം കണക്കിലെടുത്ത് കോളജുകളുടെ പ്രവര്‍ത്തനം വിലയിരുത്താനും നെക്സ്റ്റ് സഹായിക്കും.

നെക്സ്റ്റ് നടപ്പാക്കുന്നതിലൂടെ ഡോക്ടര്‍മാരുട ഗുണനിലവാരം ഉറപ്പുവരുത്തന്നതോടൊപ്പം അനിയന്ത്രിതമായി പുറത്തു വരുന്ന ഡോക്ടര്‍മാരുടെ എണ്ണം നിയന്ത്രിക്കാന്‍ സാധിക്കുമെന്നും മെഡിക്കല്‍ കൗണ്‍സില്‍ മുന്‍ അംഗവും കാര്‍ഡിയാക് സര്‍ജനുമായ ഡോ. ദേവി ഷെട്ടി പറഞ്ഞു.നെക്സ്റ്റ് നടപ്പിലാക്കുന്നത് നല്ല തീരുമാനമാണെന്നും ഒരു സര്‍വകലാശാലയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള മാനദണ്ഡമായി നെക്സ്റ്റ് വരുന്നതോടെ വിദ്യാഭ്യാസ നിലവാരം ഉറപ്പുവരുതത്താന്‍ അത് സഹായിക്കുമെന്നും മഹാരാഷ്ട്രാ മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. പി ശിങ്കാറും അഭിപ്രായപ്പെട്ടു.
എ എം

 

Share this news

Leave a Reply

%d bloggers like this: