വാഷിങ്ടണ്‍: ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കിയതിന് പിന്നാലെ യുഎസ് പാകിസ്താനെയും കുടിയേറ്റ നിയന്ത്രണപട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് ഇതാദ്യമായാണ് അമേരിക്ക പൊതുവേദിയില്‍ തുറന്നു പറയുന്നത്. നിലവിലെ ഉത്തരവ് അനുസരിച്ച് പാകിസ്ഥാനെ കൂടാതെ അഫ്ഗാനിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കില്ലാത്തത്. പാകിസ്ഥാനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല എന്നു കരുതി എല്ലാ കാലവും അത് അങ്ങനെ തന്നെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും പ്രീബിയസ് പറഞ്ഞു.
വൈറ്റ് ഹൗസ് പ്രതിനിധി റിയന്‍സ് പ്രിബസാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. കോടതി ഇടപെട്ടെങ്കിലും ട്രംപ് തന്റെ തീരുമാനങ്ങളുമായി മുന്നോട്ടു തന്നെയാണ്. മുന്നോട്ടുവച്ച കാല്‍ മുന്നോട്ടുതന്നെയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ലോകമെമ്പാടും ട്രംപിന്റെ നയങ്ങള്‍ക്ക് എതിരേ പ്രതിഷേധം നടക്കുന്നുണ്ട്. എന്നാല്‍ കുലുങ്ങാതെ തന്റെ നയങ്ങളില്‍ മാറ്റമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
നിലവില്‍ വിലക്കിയിട്ടുള്ള ഏഴ് രാജ്യങ്ങളും തീവ്രവാദത്തിന് ശക്തമായ വേരോട്ടമുള്ള രാജ്യങ്ങളാണെന്ന് ഒബാമ ഭരണകൂടം കണ്ടെത്തിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രതിനിധി സിബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ശക്തമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാജ്യങ്ങളാണ് പാകിസ്താനും, അഫ്ഘാനിസ്താനും. ഈ രാജ്യങ്ങളുടെ കാര്യത്തിലും വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിലക്കിനെ ന്യായീകരിച്ച വൈറ്റ് ഹൗസ് പ്രതിനിധി അമേരിക്കന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ട്രംപിന്റെ നയത്തെയും അനുകൂലിച്ചു. ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്..
എ എം