പത്തു പേര്‍ മാത്രം ജോലിചെയ്യുന്ന, 3000 പേര്‍ മാത്രം വായിക്കുന്ന പത്രത്തിന്റെ എഡിറ്റോറിയലിന് ഇത്തവണത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരം. അമേരിക്കയിലെ സ്റ്റോംലേക് ടൈംസിന്റെ എഡിറ്റോറിയലാണ് ന്യൂയോര്‍ക് ടൈംസിനും വാള്‍സ്ട്രീറ്റ് ജേണലിനും മിയാമി ഹെറാള്‍ഡിനുമൊപ്പം പുരസ്‌കാരം പങ്കിട്ടത്. കാര്‍ഷിക മേഖലയില്‍ കച്ചവടഭീമന്മാര്‍ നടത്തുന്ന ചൂഷണങ്ങളെ തുറന്നു കാണിച്ച എഡിറ്റോറിയലിന് എഡിറ്റര്‍ ആര്‍ട്ട് കുല്ലനാണ് പുരസ്‌കാരം ലഭിച്ചത്.
അമേരിക്കയിലെ വടക്കുപടിഞ്ഞാറന്‍ ഇയോവയില്‍ മാത്രം അറിയപ്പെടുന്ന ദ്വൈവാരികയാണ് സ്റ്റോംലേക് ടൈംസ്. ഇയോവയിലെ ഠാക്കൂണ്‍ നദി മലിനമാക്കുന്നതിനെതിരെ പത്രം നിലപാടെടുത്തതിനെ തുടര്‍ന്ന് നിയമയുദ്ധങ്ങള്‍തന്നെ നടന്നു. തുടര്‍ന്ന് നദിയെ രക്ഷിക്കാന്‍ കോടതി ഇടപെടുകയും ചെയ്തു. ഇത്തരത്തിലുള്ള പത്രത്തിന്റെ ശക്തമായ ഇടപെടലുകളാണ് പുരസ്‌കാരനിര്‍ണയ സമിതിയെ ആകര്‍ഷിച്ചത്.ആര്‍ട്ട് കുല്ലെന്റ കുടുംബാംഗങ്ങള്‍തന്നെയാണ് ജോലിക്കാരായുള്ളത്. സഹോദരന്‍ ജോണ്‍ പബ്ലിഷറായും ഭാര്യ ഡൊലോറസ് ഫോട്ടോഗ്രാഫറായും മകന്‍ ടോം റിപ്പോര്‍ട്ടറായും സ്റ്റോംലേക് ടൈംസിനൊപ്പമുണ്ട്.
അതേസമയം ട്രംപ്, പുടിന്‍ വിരുദ്ധ റിപ്പോര്‍ട്ട് തയാറാക്കിയവര്‍ക്കും പ്രശസ്തരുടെ കള്ളപ്പണവിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന പാനമ പേപ്പേഴ്‌സിനും പുരസ്‌കാരം ലഭിച്ചു. ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ വിമര്‍ശിച്ച വാഷിങ്ടണ്‍ പോസ്റ്റിലെ ഡേവിഡ് ഫാറന്റ്‌ഹോള്‍ഡാണ് മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പ്രവര്‍ത്തിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്ന ന്യൂയോര്‍ക് ടൈംസിനാണ് രാജ്യാന്തര റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം.
എ മി