ഇസ്‌ളാമിക ഭീകരാക്രമണങ്ങള്‍ അവസാനിക്കുന്നില്ല; ബ്രിട്ടനില്‍ വീണ്ടും ഭീകരാക്രമണമുണ്ടായേക്കാം: തെരേസ മേയ്

ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണിയാണ് നേരിടുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഭീഷണി ഗുരുതരമാണെന്നും അവര്‍ വിലയിരുത്തി. അധികം താമസിക്കാതെ മറ്റൊരു ആക്രമണമുണ്ടാകുന്നതിനുള്ള സാധ്യതയും അവര്‍ തള്ളിക്കളഞ്ഞില്ല. അതേസമയം മാഞ്ചസ്റ്ററിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ബ്രിട്ടനില്‍ സുരക്ഷ ശക്തമാക്കി.

അന്വേഷണവിഭാഗങ്ങളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഭീഷണിയുടെ ഘട്ടം അതീവ ഗുരുതരത്തിലേക്ക് ഉയര്‍ത്തിയതായി തെരേസ മേയ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി നിര്‍വഹിക്കാന്‍ ഉത്തരവാദപ്പെട്ടവരാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സജ്ജമാകണമെന്ന് സുരക്ഷാസേനയ്ക്ക് നിര്‍ദേശം നല്‍കി. നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ സൈനികരെ നിയോഗിക്കും. ചില പരിപാടികളിലും സംഗീതപരിപാടി, കായികവേദികളിലും സൈനികരെ നിയോഗിച്ചിട്ടുണ്ടെന്നും തെരേസ അറിയിച്ചു.

അതേസമയം, ഇരുപത്തിരണ്ടുകാരനായ ബ്രിട്ടീഷ് പൗരന്‍ സല്‍മാന്‍ അബിദിയാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് പൊലീസ് വിലയിരുത്തല്‍. മാഞ്ചസ്റ്ററില്‍ ജനിച്ച അബിദിയുടെ മാതാപിതാക്കള്‍ ലിബിയക്കാരാണ്. ലിബിയയിലായിരുന്ന അബിദി അടുത്തിടെയാണ് ബ്രിട്ടനിലെത്തിയത്. ലണ്ടനില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ മാഞ്ചസ്റ്ററിലെത്തിയതെന്ന് യുഎസ് അധികൃതര്‍ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ സല്‍മാന്‍ അബിദി ഒറ്റയ്ക്കാണോ ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് ഇരുപത്തിമൂന്നുകാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ സംഗീതപരിപാടിക്കെത്തിയ ജനക്കൂട്ടത്തിനുനേരെയാണ് ചാവേര്‍ ഭീകരാക്രമണം നടന്നത്. ഇതില്‍ 22 പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കന്‍ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടി കഴിഞ്ഞു പുറത്തിറങ്ങിയ ആളുകള്‍ക്കിടയില്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇനിയും തുടരുമെന്നും സമൂഹമാധ്യമത്തിലൂടെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഐഎസ് ഭീഷണി മുഴക്കി.

യൂറോപ്പ് ലക്ഷ്യമിട്ടുള്ള ഇസ്ലാമിക ഭീകരരുടെ ഏറ്റവും തീവ്രമായ ആക്രമണം 2005 ജൂലൈയിലായിരുന്നു. ലണ്ടനിലെ പ്രധാനപ്പെട്ട ഗതാഗത സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് അല്‍-ഖ്വയ്ദ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 52 പേര്‍. എഴുനൂറോളം പേര്‍ക്ക് പരിക്കേറ്റു.
പിന്നീടിങ്ങോട്ട് ആളപായത്തിന്റെ തോതില്‍ ഏറ്റക്കുറച്ചിലുണ്ടായെങ്കിലും യൂറോപ്യന്‍ നഗരങ്ങള്‍ പലപ്പോഴും ഭീകരരുടെ ആക്രമണത്തിനിരയായി.

2015, ജനുവരി-ഫ്രഞ്ച് ആക്ഷേപഹാസ്യ പ്രസിദ്ധീകരണമായ ഷാര്‍ലി ഹെബ്ദോയുടെ പാരീസിലെ ഓഫിസില്‍ എകെ 47 തോക്കുകളായി കടന്നു കയറിയ ഭീകരരുടെ ആക്രമണത്തില്‍ പന്ത്രണ്ടു പേര്‍ കൊല്ലപ്പെട്ടു. അവരില്‍ എട്ടു പേര്‍ ആ പ്രസിദ്ധീകരണത്തിലെ കാര്‍ട്ടൂണിസ്റ്റുകളായിരുന്നു.
2015, നവംമ്പര്‍-പാരീസിലെ സ്റ്റേഡ് ഡെ ഫ്രാന്‍സ് സ്റ്റേഡിയത്തിനു പുറത്ത് ഒന്‍പതു ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 130 പേര്‍. സ്ഫോടനമുണ്ടാക്കിയ ശേഷം ചിതറിയോടിയവര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. മുന്നൂറ്റമ്പതു പേര്‍ക്ക് പരിക്കേറ്റു. ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

2016, മാര്‍ച്ച്- ബല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെ ഭീകരാക്രണത്തില്‍ 32 പേര്‍ മരിച്ചു. വിമാനത്താവളത്തേയും മെട്രോ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന ഇടനാഴിയിലൂടെ സഞ്ചരിച്ചിരുന്നവര്‍ക്കെതിരെ നിറയൊഴിക്കുകയായിരുന്നു.

2016, ജൂലൈ-ഫ്രാന്‍സിലെ നൈസില്‍ പ്രാദേശിക ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ ഒത്തുകൂടിയവര്‍ക്കിടയിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് ഇടിച്ചു കയറ്റി എണ്‍പത്താറു പേരെ വധിച്ചു. ട്രക്കിന്റെ ഡ്രൈവറെ പോലീസ് വെടിവെച്ചു കൊന്നു.

2016, ഡിസംമ്പര്‍-ബെര്‍ലിനില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തിങ്ങിനിറഞ്ഞിരുന്ന മാര്‍ക്കറ്റിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി 12 പേരെ വധിച്ചു.

2017, മാര്‍ച്ച് – ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിലെ കാല്‍ യാത്രക്കാര്‍ക്കിടയിലേക്ക് ഭീകരന്‍ കാര്‍ ഇടിച്ചു കയറ്റിപ്പോള്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതു പേര്‍ക്ക് പരിക്കേറ്റു.
എ എം

Share this news

Leave a Reply

%d bloggers like this: