പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിന്‍ തകര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപെട്ട് യാത്രക്കാര്‍

എന്‍ജിനില്‍ വലിയ ദ്വാരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം സുരക്ഷിതമായി താഴെയിറക്കി. സിഡ്നിയില്‍ നിന്നും ചൈനയിലെ ഷാന്‍ഹായിലേക്ക് പോകേണ്ടിയിരുന്ന ചൈന ഈസ്റ്റേണ്‍ വിമാനമാണ് തിരികെ സിഡ്നിയില്‍ തന്നെ ഇറക്കിയത്. എയര്‍ബസ് എ330-200 ട്വിന്‍ ജെറ്റ് വിമാനമാണ് തിങ്കളാഴ്ച അത്ഭുതകരമായി രക്ഷപ്പെട്ടത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനം പറന്നുയര്‍ന്ന് അല്‍പസമയത്തിനുശേഷം ഇടത് എന്‍ജിനുള്ള ഭാഗത്ത് എന്തോ പ്രശ്നമുള്ളതായി വിമാന ജീവനക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഇതേ തുടര്‍ന്ന് അടിയന്തരമായി വിമാനം സിഡ്നി വിമാനത്താവളത്തില്‍ തന്നെ ഇറക്കാന്‍ തീരുമാനിച്ചു. താഴെ ഇറങ്ങിയപ്പോഴാണ് ഭീകരമായ അവസ്ഥ മനസിലായത്. വിമാനത്തിന്റെ ഇടതു എന്‍ജിന്റെ വലിയൊരു ഭാഗം തകര്‍ന്നിരിക്കുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.

റോള്‍സ് റോയിസ് ആണ് വിമാനത്തിന്റെ എന്‍ജിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടുവെന്നും പരിശോധിക്കുകയാണെന്നും അവര്‍ അറിയിച്ചു. സംഭവത്തില്‍ ഓസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റ് ബ്യൂറോയും ചൈനയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനം പറന്നുയര്‍ന്ന് അല്‍പസമയത്തിനകം എന്തോ കത്തുന്ന മണവും തകരുന്ന ശബ്ദവും കേട്ടിരുന്നുവെന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. എല്ലാരും ഭയന്നു. തുടര്‍ന്ന് വിമാന ജീവനക്കാര്‍ എല്ലാവരെയും സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെന്നും യാത്രക്കാര്‍ പറഞ്ഞു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: