ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ജാമ്യാപേക്ഷയില്‍ ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഹര്‍ജി വിധി പറയാനായി മാറ്റിയത്. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ രാംകുമാറും പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരുമാണ് ഹാജരായത്.

സുനി ജയിലില്‍ നിന്ന് ദിലീപിന് എഴുതിയതെന്ന് പറയുന്ന കത്ത് ഡിജിപി കോടതിയെ വായിച്ച് കേള്‍പ്പിച്ചു. കത്ത് ദിലീപിന് കൈമാറിയിട്ടില്ലെന്ന് അഭിഭാഷകന്‍ കെ രാംകുമാര്‍ പറഞ്ഞു. എന്നാല്‍ കത്തുലഭിക്കാതെ ബ്ലാക്ക് മെയിലിംഗിനെ കുറിച്ച് ദിലീപ് എങ്ങനെയാണ് പരാതി നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു.

ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഗൂഢാലോചനയുടെ കിംഗ് പിന്‍ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചത്. അതിനാല്‍ത്തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തെ അത് ബാധിക്കും. കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ മുഖ്യസൂത്രധാരന്‍ ദിലീപാണ്. എല്ലാ സാക്ഷിമൊഴികളും വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നാലുതവണ കണ്ടതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന് വേണ്ടി വ്യക്തമാക്കി.

അതേസമയം, എന്നാല്‍ കേസിലെ ഗൂഢാലോചനയില്‍ ദിലീപിനെതിരെ യാതൊരു തെളിവും ഇല്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ കെ രാംകുമാര്‍ പറഞ്ഞു. ലൊക്കേഷനില്‍ സുനി വന്നു എന്നത് ഗൂഢാലോചനയായി കണക്കാക്കാനാകില്ല. പരാതിക്കാരിയായ നടിയുടെ പ്രസ്താവനയിലും ദിലീപിനെ സംശയിക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു. ദിലീപ് കേസന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന് പോലും ശ്രമിച്ചില്ല. അറസ്റ്റിലായ ദിവസം പത്തുമണിക്കൂര്‍ ചോദ്യം ചെയ്തു. രാംകുമാര്‍ ചൂണ്ടിക്കാട്ടി.

 

 
എ എം

Share this news

Leave a Reply

%d bloggers like this: