ഡബ്ലിനില്‍ അഞ്ചാം പനി വ്യാപകം

ഡബ്ലിന്‍: വടക്കന്‍ ഡബ്ലിനില്‍ അഞ്ചാം പനി പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. രണ്ട് ഡോസ് എം.എം.ആര്‍ (മീസെല്‍സ് മുംപ്‌സ് റൂബെല്ല) വാക്‌സിനേഷന്‍ നടത്തുക മാത്രമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗ്ഗം. ഡബ്ലിനില്‍ രണ്ട് പേര്‍ക്ക് രോഗം പടരുന്നതായി എച്ച്.എസ്.ഇ സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയവര്‍ക്ക് എവിടെ നിന്നാണ് പകര്‍ച്ച നേരിട്ടതെന്ന് അറിവായിട്ടില്ല.

രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞവര്‍ക്ക് രോഗം പെട്ടെന്ന് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഒരു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധമായും എം.എം.ആര്‍ കുത്തിവെയ്പ്പ് നടത്തണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശം പുറത്ത് വിട്ടു. രോഗലക്ഷങ്ങള്‍ ഉള്ളവര്‍ സ്‌കൂളിലോ ജോലി സ്ഥലങ്ങളിലോ പോകരുതെന്ന് മുന്നറിയിപ്പ് ഉണ്ട്.

കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ മുഴുവന്‍ വ്യാപകമായിരുന്ന മീസല്‍സില്‍ നിന്നും അയര്‍ലന്‍ഡ് രക്ഷ നേടിയിരുന്നു. തണുപ്പ് കാലം വന്നെത്തുന്നതോടെ രോഗം വ്യാപകമാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ക്ക് അയര്‍ലണ്ടില്‍ നിന്നും തന്നെയാവാം രോഗബാധയേറ്റത് എന്ന് ആരോഗ്യ വകുപ്പ് കണക്കാക്കുന്നു. അങ്ങനെയെങ്കില്‍ രോഗം മറ്റു പലരിലേക്കും വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്.

രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചക്കകം രോഗ ലക്ഷണങ്ങള്‍ ആരംഭിക്കും. ശരീരം മുഴുവന്‍ നിറം മാറി ചുവന്ന പാടുകള്‍ കാണപ്പെടുന്നത് അഞ്ചാം പനിയുടെ സാധാരണ ലക്ഷണങ്ങളില്‍ ഒന്ന് ആണ്. കണ്ണ് ചുവക്കുക, കഫം നിറയുക, പനി, പേശി വേദന, വായുടെ ഉള്ളില്‍ വെള്ള നിറത്തിലുള്ള പൊട്ടുകള്‍ രൂപപ്പെടുക തുടങ്ങിയവയാണ് അഞ്ചാം പനിയുടെ ലക്ഷണങ്ങള്‍. രോഗ ലക്ഷണമുള്ളവര്‍ ജെ.പി യെ ഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യ വിദഗ്ദ്ധന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് എച്.എസ്.ഇ അറിയിച്ചു. രോഗം പിടിപെടുന്നവര്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാനും മുന്നറിയിപ്പ് ഉണ്ട്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: