മുംബൈയില്‍ സ്ത്രീയെ കാറിനുള്ളിലിരുത്തി കെട്ടിവലിച്ചെന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ

 

കാറിനുള്ളില്‍ മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയെയും കുഞ്ഞിനെയും ഗൗനിക്കാതെ, നിയമലംഘനം ആരോപിച്ച് വാഹനം കെട്ടിവലിച്ചുകൊണ്ടുപോകാനുള്ള മുംബൈ ട്രാഫിക് പൊലീസിന്റെ നടപടി വിമര്‍ശനവിധേയമായ സംഭവത്തില്‍ വഴിത്തിരിവ്. വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനു മുന്‍പ് കാറിനുള്ളില്‍ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും കുഞ്ഞ് വാഹനത്തിനു പുറത്തായിരുന്നുവെന്നുമാണ് വെളിപ്പെടുത്തല്‍. കാര്‍ കെട്ടിവലിക്കുന്നതിനു മുന്‍പ് യുവതിക്ക് പൊലീസുകാരന്‍ മുന്നറിയിപ്പു നല്‍കിയെന്നും പറയുന്നു. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

രാജ്യവ്യാപകമായി മുംബൈ ട്രാഫിക് പൊലീസ് വിമര്‍ശിക്കപ്പെട്ട സംഭവത്തില്‍ പുതിയ വിശദീകരണം വന്നതോടെ യഥാര്‍ഥത്തില്‍ ആരാണ് കുറ്റം ചെയ്തതെന്ന കാര്യം സംശയത്തിലായി. പുതിയ വെളിപ്പെടുത്തല്‍ എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗതാഗത നിയമം ലംഘിച്ച് പാര്‍ക്കു ചെയ്തിരുന്ന വാഹനം നീക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനെത്തുമ്പോള്‍, വാഹനത്തിനുള്ളില്‍ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പുതിയ വിഡിയോ വെളിപ്പെടുത്തുന്നു. ഈ സമയത്ത് കുഞ്ഞ് വാഹനത്തിനു പുറത്ത് ഒരു ബന്ധുവിന്റെ കയ്യിലായിരുന്നു. വാഹനം കെട്ടിവലിക്കാന്‍ പൊലീസ് ശ്രമിക്കുന്ന സമയത്ത് കുഞ്ഞിനെ വാഹനത്തിനുള്ളിലേക്കു വാങ്ങിയ യുവതി, താന്‍ മുലയൂട്ടുകയായിരുന്നുവെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നുവത്രേ.

വാഹനം കെട്ടിവലിക്കുകയാണെന്ന് മുന്നറിയിപ്പു പോലും നല്‍കാതെയാണ് പൊലീസുകാരന്‍ വാഹനം വലിച്ചുനീക്കാന്‍ ശ്രമിച്ചതെന്ന യുവതിയുടെ വാദത്തെയും പുതിയ വിഡിയോ ഖണ്ഡിക്കുന്നു. വാഹനം വലിച്ചുനീക്കാന്‍ ശ്രമിക്കും മുന്‍പ് പുറത്തിറങ്ങാന്‍ യുവതിയോടു പൊലീസുകാരന്‍ ആവശ്യപ്പെടുന്നുണ്ട്.

ആദ്യം പുറത്തുവന്ന വിഡിയോയുടെ അടിസ്ഥാനത്തില്‍ ട്രാഫിക് പൊലീസുകാരന്റെ നടപടിയെ വിമര്‍ശിച്ച് അനേകം പേര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ തുടങ്ങിയവര്‍ സംഭവത്തില്‍ ഇടപെടുകയും പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ച ഫഡ്‌നാവിസ്, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ട്രാഫിക് പൊലീസുകാര്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

 

 

 

 

 

 

 

ക്രെഡിറ്റ്: മനോരമ

 

Share this news

Leave a Reply

%d bloggers like this: