നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.അയ്യായിരത്തില്‍ അധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450 ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. ദിലീപിനെ ഒന്നാം പ്രതിയാക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കണമെങ്കില്‍ ആദ്യഘട്ടത്തില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വലിയ അഴിച്ചു പണി നടത്തേണ്ടി വരും. ഇത് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിപ്പിക്കും. ഇക്കാരണങ്ങള്‍ കൊണ്ടാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നത്. എത്രാമത്തെ പ്രതിയാണെങ്കിലും ചുമത്തിയ കുറ്റങ്ങളാണ് ശിക്ഷയെ നിര്‍ണ്ണയിക്കുന്നതെന്ന് നിയമ വിദഗ്ദര്‍ പറയുന്നു.
നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍ മുഖ്യ സാക്ഷിയാണ്. പോലീസുകാരനായ അനീഷ് സഹതടവുകാരന്‍ വിപിന്‍ ലാല്‍ എന്നിവരാണ് മാപ്പുസാക്ഷികള്‍. അനീഷിന്റെ ഫോണില്‍ വിളിച്ചാണ് ദിലീപ് പള്‍സര്‍ സുനിയുമായി സംസാരിച്ചത്. പള്‍സര്‍ സുനിയെ അനുഗമിച്ച പോലീസ് ഉദ്യോഗസ്ഥനാണ് അനീഷ്. വിപിന്‍ ലാലാണ് സുനിക്ക് വേണ്ടി ദിലീപിന് ജയിലില്‍ നിന്നും കത്തയച്ചത്.
385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. 400ല്‍ ഏറെ രേഖകള്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കുന്നത്. 12 പ്രതികളാണ് കേസില്‍ ഉള്ളത്. ദിലീപ് എട്ടാം പ്രതിയാണ്. സിനിമാ മേഖലയില്‍ നിന്ന് മാത്രം 50 സാക്ഷികളുണ്ട്.
ആദ്യ കുറ്റപത്രത്തിലെ ഏഴു പ്രതികളെയും അതേപടി നിലനിര്‍ത്തി. അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരനായ വിഷ്ണു എന്നിവരാണ് കുറ്റപത്രത്തിലെ മറ്റ് പ്രതികള്‍.
ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു ആദ്യ നീക്കം. എന്നാല്‍ അത് അനുബന്ധ കുറ്റപത്രത്തെ ദുര്‍ബലമാക്കും എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ തീരുമാനിച്ചത്.
ഡികെ