ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ സേലത്തെ ഹോമിയോ കോളേജിലേക്ക് പോവാന്‍ ഹാദിയക്ക് സുപ്രിം കോടതി അനുമതി നല്‍കി. ഹാദിയക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ കോളേജ് ഡീന്‍ അക്കാര്യം സുപ്രിം കോടതിയെ അറിയിക്കണം. സേലത്തു ഹാദിയക്ക് ആവശ്യമെങ്കില്‍ തമിഴ്നാട് പൊലീസ് സംരക്ഷണം നല്‍കണം. അതേസമയം ഭര്‍ത്താവിനൊപ്പം പോകണമെന്ന ഹാദിയയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസ് ജനുവരി മൂന്നാംവാരം വീണ്ടും പരിഗണിക്കും.
രക്ഷിതാക്കള്‍ക്കൊപ്പം വൈക്കത്തെ വീട്ടിലേക്കു പോവാന്‍ ഹാദിയ വിസമ്മതിച്ച സാഹചര്യത്തിലാണ് ദില്ലിയില്‍ നിന്നും നേരിട്ട് സേലത്തെ ശിവരാജ് ഹോമിയോ കോളേജിലേക്ക് പോവാന്‍ ഹാദിയക്ക് സുപ്രിം കോടതി അനുമതി നല്‍കിയത്. സേലത്ത് ഹോസ്റ്റലില്‍ താമസിച്ചു ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണം. ഹാദിയയ്ക്ക് പറയാനുള്ളത് സുപ്രിം കോടതിയെ ബോധിപ്പിച്ചു. തനിക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും പഠനം തുടരാന്‍ അനുവദിക്കണമെന്നും ഭര്‍ത്താവിനൊപ്പം വിടണമെന്നും വിശ്വാസത്തില്‍ തുടരാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹാദിയയുടെ പ്രധാന ആവശ്യം. ഇതില്‍ പഠിക്കാനുള്ള അവസരം തുറന്നു കൊടുത്തിരിക്കുകയാണ് സുപ്രിം കോടതി.
സംസ്ഥാനത്തിന്റെ ചെലവില്‍ പഠിക്കാന്‍ താല്‍പര്യമുണ്ടോയെന്നു കോടതി ചോദിച്ചപ്പോള്‍, അതിന്റെ ആവശ്യമില്ലെന്നും പഠനച്ചെലവ് ഭര്‍ത്താവ് വഹിക്കുമെന്നും ഹാദിയ പറഞ്ഞു. തന്റെ രക്ഷിതാവായി ഭര്‍ത്താവിനെ വേണമെന്നും മറ്റാരെയും ആവശ്യമില്ലെന്നും ഹാദിയ വാദിച്ചു. ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. തനിക്ക് സ്വാതന്ത്ര്യം വേണമെന്നും പഠനം തുടരാന്‍ അനുവദിക്കണമെന്നും ഹാദിയ സുപ്രിം കോടതിയില്‍ പറഞ്ഞു. പഠനച്ചെലവ് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ വഹിക്കും. മാതാപിതാക്കളുടെ സമ്മര്‍ദം കാരണമാണ് വീടുവിട്ടിറങ്ങിയത്. മനുഷ്യനെന്ന പരിഗണന തരണം. തന്റെ വിശ്വാസത്തില്‍ തുടര്‍ന്ന് ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ഹാദിയ കോടതിക്കു മുമ്പാകെ മൊഴി നല്‍കുന്നത്. ആദ്യം ഹൈക്കോടതിയുടെ തടവിലായിരുന്നു. പിന്നീട് അഞ്ചു മാസത്തോളം മാതാപിതാക്കളുടെ തടവില്‍ കഴിഞ്ഞു. ഇങ്ങനെ 11 മാസമായി താന്‍ നിയമവിരുദ്ധമായ തടങ്കലില്‍ കഴിഞ്ഞു. തനിക്ക് ഇതില്‍ നിന്ന് സ്വാതന്ത്ര്യമാണ് വേണ്ടതെന്നും ഹാദിയ കോടതിയില്‍ ബോധിപ്പിച്ചു.
ഹാദിയയെ അടച്ചിട്ട കോടതിയില്‍ കേള്‍ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം തള്ളിയ സുപ്രിംകോടതി തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ തുടങ്ങുകയായിരുന്നു. അതേസമയം, ഭര്‍ത്താവ് ഷെഫില്‍ ജഹാന്റെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇതു തെളിയിക്കുന്ന വീഡിയോയും ശബ്ദസന്ദേശങ്ങളും കൈവശമുണ്ടെന്നും അശോകന്റെ അഭിഭാഷകന്‍ സുപ്രിംകോടതിയെ അറിയിച്ചു. സത്യസരണിയുമായി ബന്ധപ്പെട്ട് 11 കേസുകളുണ്ടെന്നും ഏഴ് കേസുകള്‍ കൂടി അന്വേഷിച്ച് വരികയാണെന്നും എന്‍.ഐ.എയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
അതേസമയം വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിയില്‍ സുപ്രിം കോടതി തല്‍ക്കാലം ഇടപെട്ടില്ല. ഇക്കാര്യം ജനുവരി മൂന്നാം വാരം പരിഗണിക്കും. ഹാദിയയെ മസ്തിഷ്‌ക്ക പ്രക്ഷാളനം ചെയ്തിട്ടുണ്ടെന്നും അതിനാല്‍ ഹാദിയയുടെ വിവാഹ സമ്മതം കണക്കിലെടുക്കരുതെന്നും എന്‍ഐഎ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച 3 മണിക്ക് ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നു കഴിഞ്ഞമാസം 30നാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കൂടാതെ ജഡ്ജിമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിനു മുന്‍പിലാണ് ഹാദിയ മൊഴി നല്‍കിയത്.
ഡികെ