ബസില്‍ നിന്ന് തെറിച്ചു വീണ് പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയ്ക്ക് ദാരുണാന്ത്യം. എട്ടുമാസം പ്രായമായ കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. ഈരാറ്റുപേട്ട വട്ടക്കയം താഹയുടെ ഭാര്യ നാഷിദ (34) ആണ് ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണു മരിച്ചത്. ഗുരുതര പരിക്കേറ്റ നാഷിദയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്. അക്ഷയകേന്ദ്രത്തില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാഷിദ സീറ്റു ലഭിക്കാത്തതിനാല്‍ വാതിലിന് സമീപത്താണ് നിന്നിരുന്നത്. ഒരു കൈയില്‍ മകളെയും മറ്റെ കൈകൊണ്ട് ബസ്സിലെ കമ്പിയിലും പിടിച്ചു നില്‍ക്കുകയായിരുന്നു.
ബസിന്റെ മുന്‍ വാതിലിനു സമീപം നില്‍ക്കുകയായിരുന്ന നാഷിദ വളവു തിരിയുന്നതിനിടെ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസിന്റെ വാതില്‍ അടച്ചിരുന്നില്ല. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നാഷിദ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. നാഷിദയുടെ കബറടക്കം നടത്തി. ഫനാ ഫാത്തിമ, ഹയ ഫാത്തിമ എന്നിവരാണ് മറ്റു മക്കള്‍. സംഭവത്തില്‍ ബസ് ഡ്രൈവര്‍ പൂഞ്ഞാര്‍ സ്വദേശി യദുകൃഷ്ണനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.
സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളില്‍ ഗര്‍ഭിണികള്‍ക്കു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും ഗര്‍ഭിണികള്‍ക്കു നീക്കിവയ്ക്കണമെന്ന നിര്‍ദേശമുള്‍പ്പെടുത്തി കേരള മോട്ടോര്‍ വാഹന നിയമം മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുപ്രകാരം ഭേദഗതി ചെയ്തിരുന്നു. എന്നിട്ടു പോലും സീറ്റൊഴിഞ്ഞു കൊടുക്കാന്‍ യാത്രക്കാര്‍ തയ്യാറാകാതിരുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സ്വകാര്യ ബസുകളില്‍ വാതിലുകളില്ലാത്തതും ഉള്ളവാതിലുകള്‍ അടച്ചുവെക്കാത്തതിനും എതിരേ സംസ്ഥാനത്തുടനീളം നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. നിരവധി വാതിലുകളുള്ള ബസുകള്‍ തുറയ്ക്കാനും അടയ്ക്കാനുമുള്ള ജീവനക്കാരുടെ മടി കാരണം കയര്‍ വെച്ച് കെട്ടിവെച്ചതിനെതിരേയും ആളുകളും രംഗത്തുവന്നിരുന്നു.
ഡ്രൈവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന ഓട്ടോമാറ്റിക് വാതിലുകള്‍ കെഎസ്ആര്‍ടിസി ബസുകളിലടക്കം വ്യാപകമായ സാഹചര്യത്തില്‍ പണം മുടക്കാനുള്ള സ്വാകാര്യ ബസുടമകളുടെ താല്‍പ്പര്യമില്ലായ്മയും ഇത്തരം അപകടങ്ങള്‍ക്ക് വഴിവെക്കുന്നുവെന്നാണ് വിലയിരുത്തലുകള്‍.
ഡികെ