സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി

 

സുനന്ദ പുഷ്‌ക്കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ശശി തരൂര്‍ എം.പിയെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് ഡല്‍ഹി പോലീസ് വിധേയമാക്കി. അത്യാധുനിക കുറ്റാന്വേഷണ പരിശോധനയാണ് ഫോറന്‍സിക്ക് സൈക്കോളജി. ഇത് വരെ മൂന്ന് കേസുകളില്‍ മാത്രമാണ് ഈ രീതി ഡല്‍ഹി പോലീസ് അവലംബിച്ചിട്ടുള്ളത്.

സിബിഐയുടെ പ്രത്യേക സഹായത്താല്‍ ശശി തരൂര്‍ എം.പിയേയും കേസില്‍ സംശയിക്കപ്പെടുന്ന നാലു പേരേയും ഡിസംബര്‍ അവസാന വാരത്തിനിടയിലും ജനുവരി ആദ്യ വാരത്തിനിടയിലുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സിബിഐയുടെ ലോധി കോളനിയിലെ ഫോറന്‍സിക് സയന്‍സ് ലബോട്ടറിയില്‍ വച്ചായിരുന്നു പരിശോധനയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിശോധനാ ഫലം വിലയിരുത്തി വരുകയാണന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

ഫോറന്‍സിക് തെളിവുകളുടേയും പ്രതികളെ സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിലയിരുത്തുന്നതിന്റേയും അടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിക്കുന്ന കുറ്റാന്വേഷണ രംഗത്തെ പുതിയ രീതിയാണ് ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധന.

നിതാരി കുട്ടക്കൊല കേസിലും അരുഷിഹേമരാജ് കൊലപാതകത്തിലും കവി മധുമിതാ കൊലപാതക കേസിലും മുമ്പ് പരീക്ഷിക്കപ്പെട്ട ഈ രീതി സുന്ദ പുഷ്‌ക്കര്‍ കേസിലും പോലീസ് ഉപയോഗിച്ചു. നേരത്തെ ശശി തരൂരിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.വര്‍ഷങ്ങളോളം അന്വേഷിച്ചിട്ടും സുനന്ദ പുഷ്‌ക്കര്‍ കേസില്‍ തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിയാത്തതിനെ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് പുതിയ രീതിയില്‍ കേസ് പോലീസ് അന്വേഷിക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സജ്ഞയ് ജയിന്‍ അന്ന് അറിയിച്ചിരുന്നു. 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: