ഡബ്ലിന്‍: ഹെല്‍ത്ത് വാച്ച് ഡോഗ് കണക്കനുസരിച്ച് ഒരു വര്‍ഷം 30 ലക്ഷം മരുന്ന് മാറല്‍ കേസുകള്‍ ഐറിഷ് ആശുപത്രികളില്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു ദിവസം ഒരു രോഗി എന്ന നിരക്കില്‍ മരുന്ന് മാറല്‍ പ്രക്രിയ തുടരുന്നതായി എച്ച്.എസ്.ഇ നടപ്പാക്കുന്ന മെഡിക്കേഷന്‍ സേഫ്റ്റി മോണിറ്ററിങ് പ്രോഗ്രാമിലൂടെ കണ്ടെത്തുകയായിരുന്നു.
ബാന്ററി ജനറല്‍ ഹോസ്പിറ്റല്‍, ലെറ്റര്‍ കെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, മിഡ്ലാന്‍ഡ് റീജിയണല്‍ ഹോസ്പിറ്റല്‍ മുള്ളിന്‍ഗാര്‍, സെന്റ് ലൂക്കാസ് ജനറല്‍ ഹോസ്പിറ്റല്‍ കില്‍കെന്നി, യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ലീമെറിക്, വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളിലാണ് ഇത്തരം ഭൂരിഭാഗം കേസുകളും സംഭവിച്ചതെന്നും ഹെല്‍ത്ത് മോണിറ്ററിങ് ഏജന്‍സികള്‍ പറയുന്നു.
രോഗിക്ക് നല്‍കേണ്ട മരുന്നുകളുടെ ഡോസ് കൂടുക അല്ലെങ്കില്‍ കുറയുക, നിശ്ചിത മരുന്ന് മാറി നല്‍കുക, കൃത്യതയില്ലാതെ മരുന്ന് നല്‍കല്‍ തുടങ്ങിയ സങ്കീര്‍ണ പ്രശ്‌നങ്ങളെല്ലാം തന്നെ മെഡിക്കേഷന്‍ എറര്‍ പരിധിയില്‍പ്പെടുന്ന കേസുകളാണ്. ഇതില്‍ 40 ശതമാനത്തോളം കേസുകള്‍ രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചതായും ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഏകദേശം 30 ശതമാനം കേസുകളില്‍ ആരോഗ്യ ജീവനക്കാര്‍ തെറ്റ് മനസിലാക്കി തിരുത്തപ്പെടുന്നതിനാല്‍ രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറില്ല.
മെഡിക്കേഷന്‍ എറര്‍ പൂര്‍ണമായും ഐറിഷ് ആശുപത്രികളില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടാനുള്ള പദ്ധതി ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു. ഹിക്ക നടത്തുന്ന മിന്നല്‍ പരിശോധനകളിലാണ് മരുന്ന് മാറി നല്‍കല്‍ ഐറിഷ് ആശുപത്രികളില്‍ സജീവമായി നടക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. രോഗികളെ പ്രതികൂലമായി ബാധിച്ച 10 കേസുകള്‍ വിവിധ കോടതികളിലായി പരിഗണനയിലാണ്.
ആശുപത്രികളില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെയുണ്ടായ തിക്കും തിരക്കും ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ കരണമായിട്ടുണ്ടെന്ന് ഐ.എന്‍.എം.ഓ ഉള്‍പ്പെടെയുള്ള നേഴ്‌സിങ് സംഘടനകള്‍ പറയുന്നു. ആരോഗ്യ ജീവനക്കാര്‍ക്ക് അമിത ജോലി ചെയ്യേണ്ട സാഹചര്യങ്ങളിലാണ് കൂടുതലും ഇത്തരം മെഡിക്കേഷന്‍ എറര്‍ സംഭവിക്കാറുള്ളതെന്നും നേഴ്‌സിങ് സംഘടന ആരോപിക്കുന്നു.
എ എം