ന്യൂഡല്‍ഹി: സവിശേഷ തിരിച്ചറിയല് അതോറിറ്റിയ്ക്ക് കൂടുതല് അധികാരം നല്കുന്ന വ്യവസ്ഥകളെ രൂക്ഷമായി വിമര്ശിച്ച് സുപ്രീം കോടതി. രാജ്യത്തെ ഓരോ പൗരനും ബയോമെട്രിക് വിവരങ്ങള്‍ കൈമാറണമെന്ന് നിര്‍ബന്ധമാക്കുന്ന ആധാര്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഭാവിയില്‍ ഡി.എന്‍.എ സാമ്പിളും രക്ത, മൂത്ര സാമ്പിളുകളും കൈമാറേണ്ടിവരില്ലേയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹരജികളില്‍ അന്തിമവാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വിഷയം ചൂണ്ടിക്കാണിച്ചത്. 2016ലെ ആധാര്‍ നിയമം 54ാം വകുപ്പ് 2 (എ) അനുസരിച്ച് ആവശ്യപ്പെടാവുന്ന ബയോമെട്രിക് വിവരങ്ങള്‍ പരിമിതപ്പെടുത്തിയിട്ടില്ല. ഇതുപ്രകാരം ഡി.എന്‍.എ സാമ്പിള്‍ മുതല്‍ വ്യക്തിയുടെ വിയര്‍പ്പ് വരെ കൈമാറണമെന്ന് നിബന്ധന വെക്കാം.
എന്നാല്‍, അങ്ങനെ ആവശ്യപ്പെടും മുമ്പ് പാര്‍ലമെന്റിന്റെ അംഗീകാരം ചോദിക്കുമെന്ന് അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പ്രതികരിച്ചെങ്കിലും നിലവിലുള്ള നിയമം അനുവദിക്കുേമ്പാള്‍ ഇനി പുതിയ അനുമതി ആവശ്യമില്ലല്ലോ എന്നായിരുന്നു ജഡ്ജിയുടെ മറുപടി. ചോദിക്കരുതെന്ന് പാര്‍ലമെന്റ് പാസാക്കുംവരെ ആധാര്‍ അതോറിറ്റിക്ക് പൗരനില്‍ നിന്ന് ഇവ ആവശ്യപ്പെടാം. നേരേത്തയുള്ള നിയമം നല്‍കുന്ന പരിധിവിട്ട അധികാരങ്ങള്‍ മറികടക്കാന്‍ പിന്നീട് പാര്‍ലമെന്റിന്റെ അംഗീകാരം തേടുമെന്ന് പറയുന്നതിനെയും ജഡ്ജി വിമര്‍ശിച്ചു.
കേന്ദ്രത്തിന്റെ അവകാശവാദം ബലപ്പെടുത്താന്‍ അേമരിക്കന്‍ കോടതിയുടെ നിരവധി വിധിന്യായങ്ങള്‍ അറ്റോണി ജനറല്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചു. എന്നാല്‍, ഇതിന് വിപരീത നിലപാടാണ് ജര്‍മന്‍ കോടതി ഉള്‍പ്പെടെ യൂറോപ്യന്‍ കോടതികള്‍ സ്വീകരിച്ചതെന്ന് ഭരണഘടനബെഞ്ച് ചൂണ്ടിക്കാട്ടി. ആധാര്‍ നടപ്പാക്കിയത് വിദഗ്ധര്‍ അംഗീകാരം നല്‍കിയ നയപരമായ തീരുമാനമാണെന്നും കോടതിക്ക് ഇടപെടാനാവില്ലെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാല്‍ നേരേത്ത പറഞ്ഞിരുന്നു. ഡിജിറ്റല്‍ യുഗത്തില്‍ കള്ളപ്പണം തടയാനും അര്‍ഹര്‍ക്ക് സബ്‌സിഡി ആനുകൂല്യം നല്‍കാനും ഏറ്റവും മികച്ച വഴിയാണ് ആധാര്‍.
ലോകബാങ്ക് പോലും ഈ വിഷയത്തില്‍ ഇന്ത്യയെ പ്രശംസിച്ചിട്ടുണ്ട്. മാന്യതയോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ആനുകൂല്യങ്ങള്‍ എന്നതിനാല്‍ വ്യക്തിയുടെ സ്വകാര്യതക്കുള്ള അവകാശം ഇതിനുവേണ്ടി ബലികഴിക്കാം. ആധാര്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് നിയമപരമായ സാധുതയുണ്ടെന്നും കെ.കെ. വേണുഗോപാല്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
ഡികെ