ഡബ്ലിന്‍: എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റുകളില്‍ അനുഭവപ്പെടുന്ന തിക്കും തിരക്കും ഐറിഷ് ആരോഗ്യ മേഖലക്ക് നാണക്കേടുണ്ടാക്കുന്നെന്ന് ഐ.എം.ഓ പ്രസിഡന്റ് പെഡര്‍ ഗില്ലിഗന്‍ പ്രസ്താവിച്ചു. കില്ലര്‍ണിയില്‍ കഴിഞ്ഞ ദിവസം നടന്ന ജി.പി സമ്മേളനത്തിലാണ് പ്രസിഡന്റ് ആരോഗ്യമേഖല നേരിടുന്ന കടുത്ത അവഗനയെക്കുറിച്ച് ഇത്തരത്തില്‍ പ്രതിപാദിച്ചത്. രോഗി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട 6 മണിക്കൂറിനിള്ളില്‍ തന്നെ ചികിത്സ ഉറപ്പാക്കുന്ന നടപടി ഉടന്‍ ഉറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായെപ്പടുന്നു.
രാജ്യത്തെ എമര്‍ജന്‍സി വകുപ്പുകളില്‍ കാത്തിരുപ്പ് 14 മണിക്കൂര്‍ വരെ നീളുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഐ.എം.ഓ അഭിപ്രായം രേഖപ്പെടുത്തിയത്. ട്രോളിയില്‍ തുടര്‍ന്ന് വരുന്ന എണ്ണം ദിനംപ്രതി 600 വരെ എത്തിയതും പരാമര്‍ശിക്കപ്പെട്ടു. ഇ.യു രാജ്യങ്ങളില്‍ ആരോഗ്യ സുരക്ഷക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും നിലവിലുള്ളപ്പോള്‍ അയര്‍ലന്‍ഡ് ശരാശരിക്ക് താഴെയുള്ള പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
രോഗികളുടെയും ആരോഗ്യ ജീവനക്കാരുടെയും അനുപാതം പുനര്‍ നിശ്ചയിക്കുക, ജീവനക്കാരെ റിക്രൂട്ട് ചെയ്യുക, ബെഡുകളുടെ എണ്ണം വര്‍ധിപ്പിക്കുക, ജി.പിമാരുടെ വേതന വ്യവസ്ഥ പുതുക്കുക തുടങ്ങി നിരവധി അടിസ്ഥാന ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ടു. ആശുപത്രികളുടെ എണ്ണം കൂടിയതും ജനസംഖ്യ കുറഞ്ഞതുമായ രാജ്യത്ത് ആരോഗ്യ രംഗം വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നിരിക്കെ മൂന്നാം ലോക രാജ്യങ്ങളില്‍ നേരിടുന്ന പ്രതിസന്ധിയാണ് അയര്‍ലണ്ടിലും തുടരുന്നത്.
ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അയര്‍ലണ്ടിന്റെ പ്രതിച്ഛായ മോശമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് രാജ്യത്തെ ഹോസ്പിറ്റല്‍ രംഗത്ത് നിലവിലുള്ളത്. ജി.പിമാര്‍ ഉന്നയിച്ച പ്രശനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറണെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കിയിരുന്നു. അടുത്ത മാസം ആരംഭിക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ നിലവിലെ പ്രതിസന്ധി കുറയ്ക്കാനുള്ള തയ്യാറെടുപ്പുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡികെ