കൊച്ചി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതി. യുവതിയുടെ പരാതിയില്‍ രണ്ടാഴ്ചയ്ക്ക് ശേഷം സിപിഎം നേതൃത്വം അന്വേഷണത്തിന് തീരുമാനിച്ചു.രണ്ടാഴ്ച മുമ്പാണ് ബൃന്ദാകാരാട്ടിന് വനിതാ നേതാവ് പരാതി നല്‍കിയത്. നടപടി വരാത്തതിനാല്‍ സീതാറായം യെച്ചൂരിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അവൈലിബില്‍ പിബി ചേര്‍ന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.
രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്. പാര്‍ട്ടി എംഎല്‍എയ്ക്കെതിരായ ആരോപണം ഗൗരവകരമായിട്ടാണ് വിലയിരുത്തുന്നത്. പാര്‍ട്ടിയ്ക്കുള്ളില്‍ കുറച്ചുകാലമായി ഈ വിഷയം ചര്‍ച്ചയിലുണ്ടായിരുന്നു. നടപടിയില്ലാതെ വന്നതോടെയാണ് പിബിയെ സമീപിച്ചിരിക്കുന്നത്. ജില്ലാ നേതൃത്വത്തേയും സംസ്ഥാന നേതൃത്വത്തേയും പരാതിക്കാരി നേരത്തെ ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. അന്വേഷിക്കട്ടെയെന്ന നിലപാടിലാണ് കേന്ദ്രം. ഏതായാലും സംഭവം ഒളിപ്പിച്ചു വച്ചു പാര്‍ട്ടി തല അന്വേഷണത്തിനായി കാത്തിരിക്കുകയാണ് ഒരു വിഭാഗം. ഇതു വന്‍ വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട് .
അതേസമയം തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ വാര്‍ത്തകള്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന് എംഎല്‍എ പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു. ഡിവൈഎഫ്ഐ വനിതാ നേതാവ് നല്‍കിയെന്ന് പറയപ്പെടുന്ന ഇത്തരം ഒരു പരാതിയെ കുറിച്ച് അറിയില്ല . തന്നെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങള്‍, പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നന്നായി പ്രവര്‍ത്തിക്കുന്ന തന്നെ ഇല്ലാതാക്കാനുള്ള ശ്രമാണ് ഇതിന് പിന്നിലെന്നും പികെ ശശി പറയുന്നു.
അതിനിടെ എം.എല്‍.എക്കെതിരെ ഉയര്‍ന്ന പീഡനപരാതി ഒതുക്കാനുള്ള ശ്രമങ്ങളും നടന്നെന്ന് ആരോപണമുണ്ട്. ഇതിനായി ഒരു കോടി രൂപയും ഡി.വൈ.എഫ്.ഐയില്‍ ഉന്നതപദവിയും വാഗ്ദാനം ചെയ്തെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. പി.കെ. ശശി ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിന്റെ ശബ്ദരേഖയും തെളിവായി പരാതിക്കൊപ്പം നല്‍കി. അതിക്രമത്തിന് മുതിര്‍ന്നത് മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍വച്ചെന്നും പരാതിക്കാരി പറഞ്ഞതായി മാധ്യമങ്ങള്‍ പറയുന്നു. പരാതി പാര്‍ട്ടിതലത്തില്‍ അന്വേഷിക്കാതെ പോലീസിന് കൈമാറണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട് .
എ എം