രൂപയുടെ വിനിമയ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍; ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 73 പിന്നിട്ടു

മാസങ്ങളായി ആഗോള വിപണിയില്‍ തുടരുന്ന രൂപയുടെ വിലയിടിവ് റെക്കോര്‍ഡ് താഴ്ചയില്‍. ബുധനാഴ്ച രാവിലെ പുറത്തുവന്നിട്ടുള്ള കണക്കുകള്‍ പ്രകാരം ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 73.24ലെത്തി. ആഗോള വിപണിയില്‍ ക്രൂഡ് വില ഉയരുന്നതും, ആര്‍ബിഐയുടെ വായ്പാ നയത്തില്‍ നിരക്കുകള്‍ കൂട്ടിയേക്കുമെന്ന നിഗമനവുമാണ് രൂപയ്ക്ക് വീണ്ടും തിരിച്ചടിയായത്. തിങ്കളാഴ്ച 72.91 ല്‍ അവസാനിപ്പിച്ച വ്യാപാരമാണ് ഇന്ന് 73 മറികടന്നത്. യൂറോയ്‌ക്കെതിരെ രൂപയുടെ വിനിമയമൂല്യം 84.55 എന്ന നിലയിലെത്തി.

ഈ വര്‍ഷം ഇതുവരെ 14 ശതമാനത്തിന്റെ ഇടിവാണ് ഡോളറിനെതിരെ രൂപ നേരിട്ടിട്ടുള്ളത്. നിലവിലെ കണക്കുകള്‍ പ്രകാരം യുഎഇ ദിര്‍ഹത്തിനെതിരെ രുപയുടെ മുല്യം 20 രൂപയിലേക്ക് താഴ്ന്നു. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ആഭ്യന്തര വിപണിയില്‍ നിന്നും കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുന്നത് ഒരു ഭാഗത്ത് ഇന്ത്യന്‍ കറന്‍സിയെ ദുര്‍ബലമാക്കുന്നുണ്ട്. ഡോളര്‍ ശക്തിപ്രാപിക്കുന്നതാണ് ഇടിവിന് കാരണമെങ്കിലും ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന ഏഷ്യന്‍ കറന്‍സിയെന്ന ചീത്തപ്പേരും ഇന്ത്യന്‍ രൂപയ്ക്ക് തന്നെയാണിപ്പോള്‍.

അതേസമയം, രൂപയുടെ വിലയിടിവിനൊപ്പം രാജ്യത്തെ ഇന്ധല വിലയും വര്‍ധിക്കുകയാണ്. ഇറാനില്‍ നിന്നുമുള്ള ക്രൂഡ് ഓയില്‍ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ വില ബാരലിന് 85 ഡോളര്‍ പിന്നിട്ടു. 85.45 രൂപയാണ് നിലവിലെ ബ്രഡ് ക്രൂഡ് വില. ഇറാനിലെ എണ്ണ ഉല്‍പാദനം രണ്ടര വര്‍ഷത്തെ താഴ്ന്ന നിലയിലാണ് ഇപ്പോള്‍. ഒപെക് രാഷ്ട്രങ്ങള്‍ എണ്ണഉല്‍പാദനം വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും ഇറാനില്‍ നിന്നുമുള്ള കുറവ് മറികടന്നാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത മാസം മുതല്‍ ഇറാനെതിരെയുള്ള ഉപരോധം കൂടി പ്രാബല്യത്തിലെത്തുന്നതോടെ എണ്ണവിലയില്‍ ഇനിയും വര്‍ധനവ് ഉണ്ടാകുമെന്നാണ് സൂചനകള്‍.

 

 

എ എം

Share this news

Leave a Reply

%d bloggers like this: