ബ്രെക്സിറ്റ് നടപടി ക്രമങ്ങള്‍ അവസാനഘട്ടത്തില്‍; ഐറിഷ് പാസ്പോര്‍ട്ടിനായുള്ള ഓട്ടത്തില്‍ യുകെയിലെ ജനങ്ങള്‍

ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ അന്ത്യത്തോട് അടുക്കുന്നതോടെ ഐറിഷ് പാസ്‌പോര്‍ട്ടുകള്‍ എടുക്കാനുള്ള നെട്ടോട്ടത്തിലാണ് യുകെയിലെയും വടക്കന്‍ അയര്‍ലണ്ടിലെയും ജനങ്ങള്‍. 2018 ല്‍ അപേക്ഷകരുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 2015 ല്‍ അപേക്ഷകരുടെ എണ്ണം 99,944 ആയിരുന്നെങ്കില്‍ 2017 ല്‍ ഇത് 163,026 ആയി വര്‍ധിച്ചു. ഈ വര്‍ഷം യുകെയില്‍ നിന്ന് മൊത്തം 822,581 അപേക്ഷകള്‍ സ്വീകരിച്ചു. വടക്കന്‍ അയര്‍ലണ്ടില്‍ നിന്ന് 84,855 അപേക്ഷകളും യുകെയില്‍ നിന്ന് 98,544 പാസ്‌പോര്‍ട്ട് അപേക്ഷകളുമാണ് ലഭിച്ചത്. ഇതില്‍ 529,673 മുതിര്‍ന്നവരും 292,908 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. യുകെയ്ക്ക് പുറമെ ന്യുയോര്‍ക്കില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. ഇവര്‍ക്ക് ഐറിഷ് പാസ്‌പോര്‍ട്ട് ലഭിക്കുന്നതോടെ യൂണിയനിലെ ഏതു രാജ്യത്തേക്കും സഞ്ചരിക്കാന്‍ കഴിയുമെന്ന ആനുകൂല്യമാണ് ലഭിക്കുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും അകലുന്നതോടെ ബ്രിട്ടന്‍ ഒറ്റപ്പെട്ട രാജ്യമായി മാറുന്നത് മുന്നില്‍ കണ്ടാണ് തൊട്ടടുത്ത ഇയു രാജ്യമായ അയര്‍ലണ്ടിലേക്ക് കുടിയേറാന്‍ മിക്കവരെയും പ്രേരിപ്പിക്കുന്നത്. വിദ്യാഭ്യാസം-തൊഴില്‍ മേഖലയിലേക്ക് എത്തിപ്പെടാനുള്ള വാതില്‍ അടയുന്നതോടെ ഏവരുടെയും പ്രതീക്ഷ അയര്‍ലണ്ടിലാണ്. ബ്രക്സിറ്റ് പൂര്‍ണ്ണമാകുന്നതോടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് തൊഴില്‍-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കടന്നുവരാന്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് വെല്ലുവിളി വര്‍ധിക്കും. യൂണിയന്‍ അംഗമല്ലാത്തതിനാല്‍ വിദ്യാഭ്യാസ ഫീസ് ഇനത്തിലും ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളില്‍ നിന്നും കൂടുതല്‍ തുക ഈടാക്കും. ഇതുപോലെ യൂണിയന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് ബ്രിട്ടനില്‍ പഠനം നടത്തുന്നതും സാമ്പത്തികമായി വെല്ലുവിളിയാകും. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് അയര്‍ലന്‍ഡില്‍ വേരുകളുള്ള യു.കെ പൗരന്മാര്‍ ഇവിടുത്തെ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

പാസ്‌പ്പോര്‍ട്ട് അപേക്ഷകര്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം വരുകയും പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കുകയും ചെയ്തതോടെ അപേക്ഷകരുടെ കുത്തൊഴുക്കുകയാണ് ഈ വര്‍ഷം ദൃശ്യമായത്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള പാസ്‌പോര്‍ട്ട് കാര്‍ഡുകളും അവതരിപ്പിക്കുകയുണ്ടായി. രണ്ട് ആഴ്ച പ്രായമുള്ള കുഞ്ഞ് മുതല്‍ 99 വയസായ വൃദ്ധന്‍ വരെ അപേക്ഷകരുടെ കൂട്ടത്തിലുണ്ട്. പാസ്‌പോര്‍ട്ട് ലഭിക്കുന്നവര്‍ ഭവനത്തിലും യാത്രചെയുമ്പോഴും കരുതലോടെ സൂക്ഷിക്കണമെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി സൈമണ്‍ കോവണി പറഞ്ഞു. കാരണം 2018 ല്‍ 7,000 ഐറിഷ് പാസ്‌പോര്‍ട്ടുകളാണ് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്..

അച്ഛന്‍, ‘അമ്മ, അപ്പൂപ്പന്‍, അമ്മൂമ്മ ഇവരില്‍ ആരെങ്കിലും അയര്‍ലണ്ടില്‍ സ്ഥിരതാമസക്കാര്‍ ആണെങ്കില്‍ ഈ കുടുംബ പാരമ്പരയില്‍പെട്ടവര്‍ക്ക് ഐറിഷ് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇത്തരം ബന്ധങ്ങള്‍ ഉള്ള വടക്കന്‍ അയര്‍ലണ്ടുകാരും, ബ്രിട്ടീഷുകാരും ധാരാളമുണ്ട്. അപേക്ഷകരുടെ എണ്ണം കൂടിയതനുസരിച്ച് പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ അധിക ജീവനക്കാരെ നിയോഗിച്ചിരുന്നു. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ സൗകര്യമൊരുങ്ങിയതോടെ പാസ്‌പോര്‍ട്ട് പുതുക്കല്‍, പുതിയ അപേക്ഷകര്‍ എന്നിവര്‍ക്ക് വെരിഫിക്കേഷന്‍ കഴിഞ്ഞ് മിനിമം 5 ദിവസത്തിനുള്ളിലും പരമാവധി 15 ദിവസത്തിനകത്തും പാസ്‌പോര്‍ട്ട് നല്‍കി വരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: