ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ശത്രു രാജ്യക്കാര്‍ പോലും ചെയ്യാത്ത നീച പ്രവൃത്തിയില്‍ തലതാഴ്ത്തി രാജ്യം. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന്റെ രൂപത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത ഹിന്ദു മഹാസഭ നേതാക്കള്‍ കൊലയാളി നാഥൂറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയാണ് ലോകത്തെ ഞെട്ടിച്ചത്.
ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ യാണ് കളിത്തോക്കു ഉപയോഗിച്ച് ഗാന്ധിയെ വീണ്ടും ‘കൊന്നത്’. ചായക്കൂട്ടു ഉപയോഗിച്ച് ചോരയും സൃഷ്ടിച്ചു. പിന്നീട് ഗോഡ്‌സെയ്ക്ക് ഹാരാര്‍പ്പണം. അലിഗഢില്‍ നടത്തിയ പ്രസംഗത്തിലാണ് ഗണിത പ്രൊഫസറും സംഘടനയുടെ നേതാവുമായ പൂജ വിദ്വേഷ പ്രസംഗം നടത്തിയത്. രാജ്യത്ത് ഇനി ആരെങ്കിലും മഹാത്മാഗാന്ധിയെ പോലെ ആവാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരെ താന്‍ വെടിവെച്ചു കൊല്ലുമെന്നും പൂഡ പാണ്ഡെ പറഞ്ഞിരുന്നു. പാണ്ഡെയടക്കം 13 പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
നാഥുറാം ഗോഡ്സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ മഹാത്മാ ഗാന്ധിജിയെ സ്വന്തം കൈകൊണ്ട് വെടിവെച്ചു കൊല്ലുമായിരുന്നെന്ന പൂജ ശകുന്‍ പാണ്ഡെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിക്കരുത്. വിഭജനസമയത്ത് നിരവധി ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായ ഗാന്ധിജിയെ ആ പേര് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നും പൂജ ശകുന്‍ പാണ്ഡെ അന്ന് ആവശ്യപ്പെട്ടിരുന്നു.