വാഷിങ്ടണ്‍: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടകരമായ രീതിയില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മതവും രാഷ്ട്രീയവും തമ്മില്‍ വേര്‍തിരിക്കാനാവാത്ത അവസ്ഥയാണ് ഇന്ത്യയിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ മുമ്പ് ഒന്നുമില്ലാത്ത രീതിയില്‍ വിശ്വാസങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. വിയോജിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ അംഗീകരിക്കാന്‍ പോലും തയ്യാറാകാത്ത നിലപാടാണ് സര്‍ക്കാറിന്റേതെന്നും ഇന്ത്യയുടെ പേര് എടുത്ത് പറയാതെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ടില്‍ 174ാം പേജിലാണ് ഇന്ത്യയെ കുറിച്ച് പരാമര്‍ശിക്കുന്നത്.
രാജ്യത്ത് തീവ്ര ഹിന്ദുത്വ നിലപാടുകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഹിന്ദു ദേശീയ വാദികള്‍ രാജ്യത്തെ കാവിവത്ക്കരിക്കാനുള്ള പ്രചാരണത്തിലാണ്. മതന്യൂനപക്ഷങ്ങളുടെ ജീവിതം ദുഷ്‌ക്കരമാക്കിയിരിക്കുകയാണ് ഹിന്ദുത്വ സംഘടനകളായ ആര്‍.എസ്.എസ്, വി.എച്ച്.പി, കംഘ്പരിവാര്‍ തുടങ്ങിയവ. അഹിന്ദുക്കളേയും ദലിതരേയും ഒറ്റപ്പെടടുത്താനുള്ള പ്രചാരണമാണ് അവര്‍ നടത്തുന്നത്- റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ് ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ,ജെയ്ന്‍, ദലിത് തുങ്ങിയവരെല്ലാം ഈ പ്രചാരണത്തിന്റെ ഇരകളാണ്.
ഇന്ത്യയിലെ പകുതിയിലധികം സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ അഹിന്ദുക്കളായവരുടെയോ ദലിതരുടെയും അഭിപ്രായം പരിഗണിക്കാതെയാണ് ഇത്തരം നീക്കമെന്നും ബീഫിന്റെ പേരിലും മതമാറ്റത്തിന്റെ പേരിലും ഉണ്ടാവുന്ന ആള്‍കൂട്ട ആക്രമണത്തില്‍ പൊലിസ് നിര്‍വികാരമായിട്ടാണ് പെരുമാറുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിനായി പല സമയങ്ങളില്‍ ഇന്ത്യയില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും മറ്റും ശ്രമിച്ചപ്പോള്‍ പലപ്പോഴും ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.