സ്ട്രോങ് റൂമില്‍ നിന്ന് ഇ.വി.എമ്മുകള്‍ കടത്തുന്നു; വീഡിയോ പുറത്ത്, റീ ഇലക്ഷന്‍ വേണമെന്ന് രാഹുല്‍ ഗാന്ധി…

ലക്നോ: അമേത്തിയിലെ സ്ട്രോങ് റൂമുകളില്‍ നിന്നും ഇ.വി.എമ്മുകള്‍ പുറത്തെത്തിച്ച് ട്രക്കുകളില്‍ കടത്തി കൊണ്ടുപോകുന്ന വീഡിയോ പുറത്ത്. ജാഗരണ്‍ ന്യൂസ് പേപ്പര്‍, അമര്‍ ഉജാല, ന്യൂസ് 18, ജനതാ കാ റിപ്പോര്‍ട്ടര്‍ തുടങ്ങി നിരവധി മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അമേത്തിയില്‍ റീ ഇലക്ഷന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷനും അമേത്തിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഹുലും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലം കൂടിയാണ് അമേത്തി.

അമേത്തി മണ്ഡലത്തിലെ ഇ.വി.എമ്മുകള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമില്‍ നിന്നും നിരവധി ഇ.വി.എമ്മുകള്‍ കൊണ്ടു പോവുന്നതും സമീപത്തായി നിര്‍ത്തിയിട്ടിരിക്കുന്ന ട്രക്കില്‍ കയറ്റുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ആരുടെ നിര്‍ദേശപ്രകാരമാണ് ഇ.വി.എമ്മുകള്‍ സ്ട്രോങ് റൂമിന് പുറത്തേക്ക് എടുത്തതെന്ന് വ്യക്തമല്ല. അതേസമയം, പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന് പരിചയപ്പെടുത്തുന്നയാളാണ് വീഡിയോയില്‍ കാര്യങ്ങള്‍ പറയുന്നത്. ഇ.വി.എമ്മുകള്‍ കൊണ്ടുപോവുന്നതിനെ കുറിച്ച് ഒരു പാര്‍ട്ടിക്കും വിവരം നല്‍കിയിട്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്.

അങ്ങേയറ്റം സംശയാസ്പദമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്നും ഇ.വി.എം അമേത്തിയിലെ സ്ട്രോങ് റൂമുകളില്‍ നിന്നും മാറ്റുന്നതായുള്ള ഒരു അറിയിപ്പും തെരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്നും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്. അമേത്തിയിലെ ഗൗരിരാജ് ഏരിയയിലുള്ള ഗേള്‍സ് സ്‌കൂളിലാണ് ഇ.വി.എമ്മുകള്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തെ കുറിച്ച് ചോദിക്കാനായി ജില്ലാ ഓഫീസറുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് യോഗേന്ദ്ര മിശ്ര പറഞ്ഞു. മെയ് ആറിനായിരുന്നു അമേത്തിയിലെ വോട്ടെടുപ്പ്.

സംഭവം വിവാദമായതോടെ സ്ഥലത്തെ എസ്.ഡി.എം (സബ്ഡിവിഷന്‍ മജിസ്ട്രേറ്റ്) സ്‌കൂള്‍ സന്ദര്‍ശിച്ചു. ആറാംഘട്ട വോട്ടെടുപ്പിനാവശ്യമുണ്ടെന്ന അപേക്ഷ ലഭിച്ചതനുസരിച്ചാണ് ഇ.വി.എം നീക്കിയതെന്ന് അവര്‍ പറഞ്ഞതായി നാഷനല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ ലക്നോവില്‍ നിന്നും യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ഇ.വി.എമ്മുകള്‍ ലോറിയില്‍ കയറ്റിവിടുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മാധ്യമപ്രവര്‍ത്തകനായ അനുരാഗ് ദന്‍തയാണ് യാതൊരു സുരക്ഷയുമില്ലാതെ ഇ.വി.എം മെഷീനുകളായി യാത്ര തിരിക്കുന്ന ട്രക്കിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

Share this news

Leave a Reply

%d bloggers like this: