കല്ലട ട്രാവല്‍സിനെതിരെ വീണ്ടും പരാതി: അമിത വേഗതയും അശ്രദ്ധയും മൂലം ബസ് ഹംപില്‍ ചാടിയപ്പോള്‍ യാത്രക്കാരന്റെ തുടയെല്ല് പൊട്ടിയെന്നാണ് ആരോപണം…

യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഡ്രൈവര്‍ അറസ്റ്റിലായതിന് പിന്നാലെ കല്ലട ട്രാവല്‍സിനെതിരെ പുതിയ പരാതി. അമിത വേഗതയും അശ്രദ്ധയും മൂലം ബസ് ഹംപില്‍ ചാടിയപ്പോള്‍ യാത്രക്കാരന്റെ തുടയെല്ല് പൊട്ടിയെന്നാണ് ആരോപണം. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ പയ്യന്നൂര്‍ സ്വദേശി മോഹനനാണ് തുടയെല്ല് പൊട്ടി ചികിത്സയില്‍ കഴിയുന്നത്.

ഞായറാഴ്ച രാത്രി പയ്യന്നൂരില്‍ നിന്നും ബംഗളൂരുവിലേക്ക് പോയതായിരുന്നു മോഹനന്‍. ഏറ്റവും പിന്നിലെ സീറ്റാണ് ലഭിച്ചത്. ബസ് ഹംപില്‍ ചാടിയാണ് അപകടം സംഭവിച്ചത്. വേദനയെടുത്ത് അലറി വിളിച്ചിട്ടും ആശുപത്രിയിലെത്തിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ലെന്നും ഇദ്ദേഹം പറയുന്നു. ബസ് നിര്‍ത്താന്‍ പോലും തയ്യാറാകാതിരുന്ന ഇവര്‍ വേദന മാറ്റാന്‍ സ്്രേപ അടിച്ചുകൊടുക്കുകയാണ് ചെയ്തത്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മിനറല്‍ വാട്ടര്‍ കുപ്പി കൊടുത്ത് അതില്‍ ഒഴിച്ചാല്‍ മതിയെന്നാണ് പറഞ്ഞത്.

മകന്‍ എത്തിയാണ് മോഹനനെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടയെല്ല് പൊട്ടിയ മോഹനന് രണ്ട് ശസ്ത്രക്രിയ വേണ്ടി വന്നു. മൂന്ന് മാസം ബെഡ് റസ്റ്റ് വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.

കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറെ ഇന്ന് രാവിലെയാണ് മലപ്പുറത്ത് വച്ച് പിടികൂടിയത്. രണ്ടാം ഡ്രൈവറും കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍സണ്‍ ജോസഫ് ആണ് അറസ്റ്റിലായത്. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്ത തമിഴ്നാട് സ്വദേശിയാണ് പരാതിക്കാരി. ബസ് കോഴിക്കോട്ട് എത്തിയപ്പോഴായിരുന്നു പീഡനശ്രമം. പുലര്‍ച്ചെ രണ്ടിന് നടന്ന സംഭവത്തെ തുടര്‍ന്ന് സഹയാത്രികര്‍ ഡ്രൈവറെ പിടിച്ചു വച്ച് തേഞ്ഞിപ്പാലം പോലീസിന് കൈമാറി.

Share this news

Leave a Reply

%d bloggers like this: