ജോര്‍ജ്ജിയയും കത്തിത്തുടങ്ങി: ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിയമസഭാ സാമാജികരുടെ സമ്മേളനത്തിനിടെ റഷ്യന്‍ എംപിയെ അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലേക്ക്…

ജോര്‍ജ്ജിയന്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചവര്‍ക്കെതിരെ നടത്തിയ പോലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു സെഷനില്‍ ഒരു റഷ്യന്‍ എംപിയെ അധ്യക്ഷനാക്കിയതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ആക്രമണം തടയാന്‍ പോലീസ് കണ്ണീര്‍ വാതകവും, റബ്ബര്‍ ബുള്ളറ്റുകളും, ജല പീരങ്കിയും പ്രയോഗിച്ചു.

ഏറ്റുമുട്ടലിനെത്തുടര്‍ന്ന് മുപ്പത്തിയൊമ്പത് പോലീസ് ഉദ്യോഗസ്ഥരും 30 സിവിലിയന്മാരും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡേവിഡ് സെര്‍ജെങ്കോ പറഞ്ഞു. തലസ്ഥാനമായ ടിബിലിസിയിലെ പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്ത് ആയിരക്കണക്കിന് ആളുകള്‍ രാത്രി മുഴുവന്‍ അണിനിരന്ന് പ്രതിഷേധിച്ചിരുന്നു.

ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിയമസഭാ സാമാജികരുടെ സമ്മേളനത്തിനിടെ റഷ്യന്‍ എംപി സെര്‍ജി ഗാവ്റിലോവ് അധ്യക്ഷ സ്ഥാനത്ത് ഇരുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം ആരംഭിച്ചത്. ഗാവ്റിലോവിന്റെ സാന്നിദ്ധ്യത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ പാര്‍ലമെന്റിനു പുറത്ത് ജനങ്ങള്‍ തടിച്ചു കൂടാന്‍ തുടങ്ങി. വൈകുന്നേരമായപ്പോഴേക്കും പതിനായിരത്തോളം പേര്‍ അവിടെയെത്തി. ജോര്‍ജ്ജിയന്‍ പതാകകള്‍ വീശി മുദ്രാവാക്യങ്ങളുയര്‍ത്തി അവര്‍ അവിടെ നിലയുറപ്പിച്ചു. പിന്നീട് പരിധികള്‍ ലംഘിച്ച് പൊലീസിനെതിരെ തിരിയാന്‍ തുടങ്ങിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

1991-ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ രാഷ്ട്രമാണ് ജോര്‍ജ്ജിയ. അക്കാലത്തുതന്നെ ജോര്‍ജ്ജിയയില്‍ നിന്ന് അബ്ഖാസിയ, ദക്ഷിണ ഒസെറ്റിയ എന്നീ രാഷ്ട്രങ്ങള്‍ വേറിട്ടിരുന്നു. എന്നാല്‍ ഈ പ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ റഷ്യ വീണ്ടും ശ്രമങ്ങള്‍ നടത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. 2008-ല്‍ ജോര്‍ജിയയും റഷ്യയും തമ്മില്‍ യുദ്ധം ചെയ്തിരിന്നു. പിന്നീട് അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്മാറിയ റഷ്യ ഇരു രാജ്യങ്ങളെയും അംഗീകരിക്കുകയും ചെയ്തു. അതാണ് ജോര്‍ജ്ജിയയെ ചൊടിപ്പിച്ചത്. റഷ്യന്‍ പ്രതിനിധി ജോര്‍ജ്ജിയന്‍ പാര്‍ലമെന്റില്‍ കയറിയതും, അധ്യക്ഷക്കസേരയില്‍ ഇരുന്ന് റഷ്യന്‍ ഭാഷയില്‍ സംസാരിച്ചതുമൊക്കെയാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.

Share this news

Leave a Reply

%d bloggers like this: