ബീഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ ലൈംഗിക പീഡനക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് കോടിയേരിക്കതിരെ മുംബൈ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. ബിനോയ് വിദേശത്തേക്ക് ഉള്‍പ്പെടെ കടക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് ഇമിഗ്രേഷന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിനോയിയെ തിരഞ്ഞു കേരളത്തിലെത്തിയ മുംബൈ പൊലീസ് സംഘം വെറും കയ്യോടെ മടങ്ങിയതിന് പിന്നാലെയാണ് നടപടി. ലുക്ക് ഔട്ട് നോട്ടീസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ ഭാഗമായി കേസ് സംബന്ധിച്ച എല്ലാ രേഖകളും മുംബൈ പോലീസ് കേന്ദ്ര സര്‍ക്കാരിനു കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് എമിഗ്രേഷന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നടപടി.
എന്നാല്‍, ബിനോയ് കോടിയേരിയുടെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് സൂചന. നാളെ ഉച്ചകഴിഞ്ഞ് ബിനോയ് കോടിയേരിയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇതില്‍ തീരുമാനം ആകുന്നത് വരെ അറസ്റ്റ് നടപടികള്‍ ഉണ്ടാകില്ലെന്നാണ് വിവരം. എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളുന്ന പക്ഷം ഉടന്‍ അറസ്റ്റു ചെയ്യാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അന്വേഷണസംഘത്തിന് ഉന്നത നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരമെന്ന് മനോരമ റിപ്പോര്‍ട്ട് പറയുന്നു.
അതിനിടെ, യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു മുംബൈ പൊലീസ് അറിയിച്ചു. ഇതിനായി ഓഷിവാര പൊലീസ് കോടതിയില്‍ ഉടന്‍ അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. അടുത്ത ആഴ്ച തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ ഓഷിവാര സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശൈലേഷ് പാസല്‍വാര്‍ പറഞ്ഞു. രഹസ്യമൊഴി രേഖപ്പെടുത്തിയാല്‍ പരാതിയില്‍നിന്ന് പിന്‍മാറാനോ മൊഴി മാറ്റുവാനോ പരാതിക്കാരിക്ക് ആകില്ല. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ അന്തരീക്ഷത്തില്‍ വീണ്ടും സജീവമായെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പൊലീസ് നീക്കം.
സിആര്‍പിസി 164 വകുപ്പ് പ്രകാരം വനിതാമജിസ്‌ട്രേറ്റിനു മുന്‍പില്‍ യുവതി രഹസ്യമൊഴി നല്‍കും. തന്നെ ബ്ലാക്ക് മെയിലിങ് ചെയ്ത് പണം തട്ടുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലെന്നും വൈരുദ്ധ്യങ്ങള്‍ ഇതിന് തെളിവാണെന്നുമുള്ള ബിനോയിയുടെ വാദങ്ങള്‍ മറികടക്കാനും യുവതിയുടെ രഹസ്യമൊഴി വഴിയൊരുക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ബിനോയിയെ തിരഞ്ഞു കേരളത്തിലെത്തിയ മുംബൈ പൊലീസ് സംഘം തിരിച്ച് മുംബൈയിലെത്തിയെങ്കിലും കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ചു.