ഡബ്ലിന്‍: ആരോഗ്യ ജീവനക്കരുടെ ചികിത്സ പിഴവിന് എച്.എസ്.ഇ ക്ക് നഷ്ടം കോടികള്‍. ആശുപത്രിവികസനത്തിനും മറ്റും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന തുകയാണ് ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കി തീര്‍ക്കുന്നതെന്ന ആക്ഷേപവും ശക്തമായി. ഐറിഷ് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് ചികിത്സ പിഴവ് നേരിടുന്ന സംഭങ്ങള്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ വന്‍ തോതില്‍ വര്‍ദ്ധിച്ചിരുന്നു.
ആശുപത്രികളില്‍ തിരക്ക് നിയന്ത്രിക്കാനോ, വെയ്റ്റിംഗ് ലിസ്റ്റ് കാലാവധി കുറച്ചു കൊണ്ടുവരാനോ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഗാല്‍വേ ഈസ്റ്റ് ടി.ഡി ആനി റാബിറ്റിയാണ് ഈ കണക്കുകള്‍ കണ്ടെത്തി ആരോഗ്യ മന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടത്. നഷ്ടപരിഹാരം ലഭിച്ചവരുടെ കാര്യത്തില്‍ അത് അവര്‍ അര്‍ഹിക്കുന്നതാണ് ; എന്നാല്‍ എന്തുകൊണ്ട് ഇത്തരം കൈപിഴവുകള്‍ ഇല്ലാതാക്കാന്‍ ആരോഗ്യവകുപ്പിന് കഴിയുന്നില്ലെന്നും ഗാല്‍വേ ടി.ഡി ചോദിച്ചു.
രാജ്യത്തെ പല ആശുപത്രികള്‍ക്ക് രണ്ടാമതൊരു എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റ് പോലും അനുവദിക്കാത്ത ആരോഗ്യവകുപ്പ് ബഡ്ജറ്റിന്റെ വലിയൊരു വിഹിതം നഷ്ടപരിഹാരം നല്‍കുന്നതിലൂടെ ഐറിഷ് ആശുപത്രികളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപെടുന്നതെന്നും ടി ഡി ചൂണ്ടിക്കാട്ടി. ആരോഗ്യ ജീവനക്കാരുടെ നിയമനത്തില്‍ സുതാര്യത വരുത്താന്‍ കോടതി ഇടപെട്ടിട്ടും ആരോഗ്യവകുപ്പിന്റെയോ, മന്ത്രിയുടെയോ ഭാഗത്തുനിന്നും യാതൊരുവിധ തുടര്‍നടപടികളും ഉണ്ടായിരുന്നില്ല. വിദഗ്ധ പരിശീലനം നേടിയവരെ തിരഞ്ഞെടുക്കാന്‍ പോലും എച്.എസ്.ഇ ക്കു കഴിയുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ആരോഗ്യജീവനക്കാരുടെ ചികിത്സ പിഴവുമായി ബന്ധപ്പെട്ട് ആയിരകണക്കിന് കേസുകള്‍ രാജ്യത്തെ വിവിധ കോടതികളില്‍ നിലനില്കുനുണ്ട്. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ആന്‍ഡ് മറ്റേര്‍ണിറ്റി ഹോസ്പിറ്റല്‍, വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, മേഴ്‌സി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, സൗത്ത് ജനറല്‍ ടിപ്പററി ഹോസ്പിറ്റല്‍, സൗത്ത് ഇന്‌ഫെമേറി വിക്ടോറിയ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ബാന്ററി ജനറല്‍ ഹോസ്പിറ്റല്‍, മാലോ ജനറല്‍ ഹോസ്പിറ്റല്‍, ലൂര്‍ഡ്‌സ് ഓര്‍ത്തോപീഡിക് ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളിലാണ് ചികിത്സ പിഴവിന് ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്നത്.
മറ്റേര്‍ണിറ്റി ആശുപത്രികളില്‍ നവജാത ശിശുവിനും, അമ്മയ്ക്കും നേരിടേണ്ടി വരുന്ന ചികിത്സ പിഴവുകള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കൂടിവരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസവത്തോടെ അമ്മയും, കുഞ്ഞും മരിക്കുന്ന സംഭവങ്ങളും നിരവധിയാണ്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസി.എസ്.ഇ ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് ടി.ഡി ആനി റാബിറ്റി ആവശ്യപ്പെട്ടു.
ഡികെ