വിവാഹമോചനം ലഭിച്ചാല്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ ഭാര്യ മക്കെന്‍സിസ് ലോകത്തെ നാലാമത്തെ സമ്പന്നയായി മാറും

വാഷിംഗ്ടണ്‍ : വിവാഹമോചനം ലഭിച്ചാല്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ ഭാര്യ മക്കെന്‍സിസ് ബെസോസിന് ഒത്തുതീര്‍പ്പ് തുകയായി 38 ബില്യണ്‍ ഡോളര്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ഏറ്റവും വലിയ വിവാഹമോചന ഒത്തുതീര്‍പ്പായാണ് ഇതിനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഇതോടെ മക്കെന്‍സിസ് ലോകത്തിലെ നാലാമത്തെ സമ്പന്നയായി മാറും.

ആമസോണിന്റെ 38 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ ഇനി മക്കെന്‍സിസ് ബെസോസിന്റെ പേരിലേക്ക് മാറ്റപ്പെടും. ഇത്രയുമുയര്‍ന്ന തുകയുടെ ഒത്തുതീര്‍പ്പ് ചരിത്രത്തിലുണ്ടായിട്ടില്ല. 1999ല്‍ ആര്‍ട്ട് ഡീലറായ ആലെക് വൈല്‍ഡെന്‍സ്‌റ്റൈന്‍ തന്റെ വിവാഹമോചനത്തിന് 2.5 ബില്യണ്‍ ഡോളര്‍ അടച്ചതാണ് ഇതിനു മുമ്പത്തെ ഏറ്റവും വലിയ ഒത്തുതീര്‍പ്പ്.

1993ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. അതെസമയം തനിക്ക് കിട്ടാനിടയുള്ള തുകയുടെ പകുതിയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് മക്കെന്‍സിസ് ബെസോസ് പ്രഖ്യാപിച്ചിട്ടുണ്ട്. ലോറന്‍ സാഞ്ചെസുമായുള്ള ജെഫ് ബെസോസിന്റെ ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജെഫ് ബെസോസും ലോറനും അടുപ്പത്തിലായിരുന്നു. അടുത്തിടെയായി ഇരുവരും ഒരുമിച്ചായിരുന്നു താമസമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്റര്‍ടയിന്‍മെന്റ് റിപ്പോര്‍ട്ടര്‍ ആയാണ് നിലവില്‍ 49 കാരിയായ ലോറന്‍.

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആമസോണിന് തുടക്കമിട്ട 54 കാരനായ ജെഫ് ബോസോസ് ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് 9,85,180 കോടി രൂപ മൂല്യമുള്ള ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്. കഴിഞ്ഞ ജനുവരിയിലാണ് ആസ്തിയുടെ കാര്യത്തില്‍ 100 ബില്യന്‍ ഡോളര്‍ എന്ന മാന്ത്രികസംഖ്യ കടന്ന ആദ്യകോടീശ്വരന്‍ എന്ന ബഹുമതി ബെസോസ് സ്വന്തമാക്കിയത്. സാഹിത്യ കാരിയാണ് 48 കാരിയായ മാക്കെന്‍സി. 2005 ല്‍ പുറത്തിറങ്ങിയ ദി ടെസ്റ്റിങ് ഓഫ് ലൂതര്‍ ആല്‍ബ്രൈറ്റ് 2013 ല്‍ പുറത്തിറങ്ങിയ ട്രാപ്സ് എന്നിവയാണ് മാക്കെന്‍സിയുടെ പ്രധാന കൃതികള്‍.

Share this news

Leave a Reply

%d bloggers like this: